ചെന്നൈ: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില് ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറില് സിംഗിള് ഓടാതിരുന്നതില് എം എസ് ധോണിയെ വിമര്ശിച്ച് മുന് താരം ഇര്ഫാന് പഠാന്. അവസാന ഓവറിലെ മൂന്നാം പന്ത് ഡീപ്പ് കവറിലേക്ക് അടിച്ച ധോണി റണ്ണെടുക്കാനായി ശ്രമിച്ചില്ല. നോണ് സ്ട്രൈക്കിങ് എന്ഡില് ഉണ്ടായിരുന്ന ഡാരില് മിച്ചല് റണ്ണിനായി ഓടിയെങ്കിലും ധോണി അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു. ഈ നീക്കത്തില് നിരാശ പ്രകടിപ്പിച്ചാണ് ഇര്ഫാന് പഠാന് രംഗത്തെത്തിയത്.
'ധോണി ഒരിക്കലും അങ്ങനെ ചെയ്യാന് പാടില്ലായിരുന്നു. ഇതൊരു ടീം ഗെയിമാണ്. അവിടെ ഒരിക്കലും ഇങ്ങനെ ചെയ്യാന് പാടില്ലായിരുന്നു. നോണ് സ്ട്രൈക്കിലുണ്ടായിരുന്ന ഡാരില് മിച്ചലും ഒരു അന്താരാഷ്ട്ര താരമാണ്. മറുവശത്ത് ഒരു ബൗളറായിരുന്നെങ്കില് ധോണി ചെയ്തത് എനിക്ക് മനസ്സിലാവുമായിരുന്നു. എന്നാല് രവീന്ദ്ര ജഡേജയ്ക്കെതിരെയും ഇപ്പോള് മിച്ചലിനെതിരെയും അദ്ദേഹം ചെയ്തു. ധോണിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിന് അത് ഒഴിവാക്കാമായിരുന്നു', പഠാന് സ്റ്റാര് സ്പോര്ട്സിനോട് സംസാരിക്കവേ പറഞ്ഞു.
സംഭവത്തെ തുടര്ന്ന് വലിയ ആരാധക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില് ഉയരുന്നത്. ചെന്നൈയുടെ മുന് നായകനായ ധോണിയുടെ സ്വാര്ത്ഥതയാണ് ഇവിടെ പ്രകടമായതെന്നാണ് വിമര്ശനം. മത്സരത്തിൽ 11 പന്തിൽ 14 റൺസുമായി ധോണി അവസാന പന്തിൽ റൺഔട്ടായി. ഒരു ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ട്. ഐപിഎൽ സീസണിൽ ആദ്യമായാണ് ധോണി ഔട്ടാകുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില് ചെന്നൈ സൂപ്പര് കിങ്സ് ഏഴ് വിക്കറ്റിന്റെ പരാജയം വഴങ്ങുകയും ചെയ്തു.