വിശാഖപട്ടണം : ഞായറാഴ്ച്ച രാത്രി 7 30 ന് നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് റുതുരാജ് ഗെയ്ക്വാദിൻ്റെ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഹോം ഗ്രൗണ്ടിൽ കളിച്ച ചെന്നൈ ആദ്യ രണ്ട് മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും ഗുജറാത്ത് ടൈറ്റൻസിനെയും തോൽപ്പിച്ചിരുന്നു. അതേസമയം, ടൂർണമെൻ്റിൽ ഡൽഹി ക്യാപിറ്റൽസ് തുടർച്ചയായി രണ്ട് തോൽവികൾ ഏറ്റുവാങ്ങി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. വിശാഖപട്ടണത്തെ ഡോ വൈഎസ് രാജശേഖർ റെഡ്ഡി സ്റ്റേഡിയത്തിലാണ് മത്സരം.
ഇരുവരും ഐപിഎൽ ചരിത്രത്തിൽ 29 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 19 മത്സരങ്ങളിൽ ചെന്നൈയും 10 തവണ ഡൽഹിയും വിജയിച്ചു. ബാറ്റിങ്ങിൽ ഡൽഹിക്കെതിരെ വലിയ മുൻതൂക്കമാണ് ചെന്നൈക്കുള്ളത്. ഋഷഭ് പന്തും ഡേവിഡ് വാർണറും നയിക്കുന്ന ഡൽഹിയുടെ ഓപ്പണിങ് നിര മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും പിന്നീടുള്ള താരങ്ങൾ സ്കോർ കണ്ടെത്താൻ പ്രയാസപ്പെടുന്നു.
ബൗളിങ്ങിൽ ഇഷാന്ത് ശർമയ്ക്ക് പരിക്കേറ്റതും ഡൽഹിക്ക് തിരിച്ചടിയാണ്. സീസണിൽ മികച്ച രീതിയിൽ മുന്നേറുന്ന ചെന്നൈയെ തോൽപ്പിച്ചു സീസണിൽ തിരിച്ചുവരവ് നടത്താനാണ് ശ്രമമെന്ന് ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകനായ റിക്കിപോണ്ടിങ് പറഞ്ഞു. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷമെത്തുന്ന പന്തിന് ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും വിജയം അനിവാര്യമാണ്.തങ്ങളുടെ സീസണിലെ ആദ്യ എവേ മത്സരവും വിജയിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നൈയുടെ ബാറ്റിങ്ങ് പരിശീലകനും മുൻ താരവുമായ മൈക്കല് ഹസി പറഞ്ഞു.