രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഇന്ത്യ കരകയറുന്നു. രണ്ട് സെഷൻ പിന്നിടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന നിലയിലാണ്. രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും നാലാം വിക്കറ്റിൽ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. യശസ്വി ജയ്സ്വാൾ 10 റൺസെടുത്തും ശുഭ്മാൻ ഗിൽ റൺസെടുക്കാതെയും പുറത്തായി. ഇരുവരുടെയും വിക്കറ്റ് മാർക് വുഡിനാണ്. അഞ്ച് റൺസെടുത്ത രജത് പാട്ടിദാറിനെ ജെയിംസ് ആൻഡേഴ്സണും പുറത്താക്കി. ഒരു ഘട്ടത്തിൽ ഇന്ത്യ മൂന്നിന് 33 എന്ന് തകർന്നു.
രോഹിതിന് കൂട്ടായി രവീന്ദ്ര ജഡേജ എത്തിയതോടെയാണ് ഇന്ത്യൻ സ്കോർ മുന്നോട്ട് നീങ്ങിയത്. നാലാം വിക്കറ്റിൽ ഇരുവരും 154 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. രോഹിത് ശർമ്മ 97 റൺസുമായും രവീന്ദ്ര ജഡേജ 68 റൺസുമായും ക്രീസിലുണ്ട്. രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 94 റൺസ് കൂട്ടിച്ചേർത്തു.