ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനും കിവീസിന് മേൽക്കൈ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക മികച്ച സ്കോറിനായി പൊരുതുകയാണ്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ പ്രോട്ടീസ് സംഘം ആറ് വിക്കറ്റിന് 220 റൺസെന്ന നിലയിലാണ്. 55 റൺസുമായി ക്രീസിൽ തുടരുന്ന റുവാൻ ഡി സ്വാർഡിലാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മുൻനിരയിൽ നീൽ ബ്രാൻഡ് 25, റെയ്നാർഡ് വാൻ ടോണ്ടർ 32, സുബൈര് ഹംസ 20, ഡേവിഡ് ബെഡിംഗ്ഹാം 39 എന്നിങ്ങനെ സ്കോർ ചെയ്തു. ആറ് വിക്കറ്റ് നഷ്ടപ്പെടുമ്പോൾ 150 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്ക സ്കോർ ചെയ്തത്.
ഏഴാം വിക്കറ്റിൽ റുവാൻ ഡി സ്വാർഡും ഷോൺ വോണ് ബെര്ഗും പിടിച്ചുനിന്നതോടെയാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടന്നത്. ബെർഗ് 34 റൺസുമായി ക്രീസിലുണ്ട്. ഇരുവരും തമ്മിലുള്ള പിരിയാത്ത കൂട്ടുകെട്ട് ഇതുവരെ 70 റൺസ് കൂട്ടിച്ചേർത്തു. ന്യൂസിലൻഡിനായി രച്ചിൻ രവീന്ദ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.