ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് തുടക്കമാകാൻ രണ്ട് മാസം മാത്രമാണുള്ളത്. ആദ്യമായി കിരീടം സ്വന്തമാക്കാനും വീണ്ടും ഐപിഎൽ ചാമ്പ്യന്മാരാകാനും ഓരോ ടീമും ആരാധകരും ആഗ്രഹിക്കുന്നു. മികച്ച ടീമിനെ അണിനിരത്തിയിട്ടും കഴിഞ്ഞ 16 സീസണിലും കിരീടം നേടാൻ കഴിയാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മുംബൈ ഇന്ത്യൻസിനെ പോലെ ഒരു ശക്തമായ ടീമല്ല റോയൽ ചലഞ്ചേഴ്സ് എന്നാണ് ഇതിനോട് ന്യൂസിലാൻഡ് മുൻ ഓൾ റൗണ്ടർ കോളിന് ഡെ ഗ്രാന്ഡ്ഹോമിന്റെ പ്രതികരണം.
റോയൽ ചലഞ്ചേഴ്സ് മികച്ച ടീമാണ്. എന്നാൽ രണ്ടോ മൂന്നോ കളിക്കാരെ അമിതമായി ആശ്രയിച്ചാണ് ടീം കളിക്കുന്നത്. ഇത് അവർക്ക് തിരിച്ചടിയാകുന്നു. റോയൽ ചലഞ്ചേഴ്സ് ഒരിക്കലും ഒരു ബാലൻസ് ചെയ്ത ടീമായിരുന്നില്ല. മികച്ച താരങ്ങൾ മോശം പ്രകടനം നടത്തിയാൽ ടീം പരാജയപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റോയൽ ചലഞ്ചേഴ്സ് മുൻ താരത്തിന്റെ പ്രതികരണം.
സിംബാബ്വെക്കാരനായ ഗ്രാൻഡ്ഹോം ന്യൂസിലാൻഡിന് വേണ്ടിയാണ് ക്രിക്കറ്റ് കളിച്ചത്. 2012ൽ സിംബാബ്വെയ്ക്കെതിരെ ഗ്രാൻഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. 2019ലെ ലോകകപ്പിൽ ന്യൂസിലാൻഡിനായി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് കിരീടം നേടിയപ്പോള് നിര്ണായകമായ താരങ്ങളിലൊരാളായിരുന്നു ഗ്രാൻഡ്ഹോം.