തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ബംഗാൾ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിംഗ്സിൽ കേരളം 363 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ഇതിന് മറുപടി പറയുന്ന ബംഗാൾ ഒരു വിക്കറ്റിന് 99 റൺസെന്ന നിലയിലാണ്. 67 റൺസുമായി ക്രീസിൽ തുടരുന്ന അഭിമന്യു ഈശ്വരനാണ് സന്ദർശകരെ മുന്നോട്ട് നയിക്കുന്നത്.
രണ്ടാം ദിനം നാലിന് 265 എന്ന ശക്തമായ നിലയിലാണ് കേരളം ബാറ്റിംഗ് പുഃനരാരംഭിച്ചത്. 124 റൺസുമായി സച്ചിൻ ബേബി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിംഗ് തകർച്ച ആരംഭിച്ചു. പിന്നാലെ വന്ന ആർക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. 72 റൺസിലാണ് അവസാന ആറ് വിക്കറ്റ് കേരളത്തിന് നഷ്ടമായത്.
അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയാണ് രണ്ടാം ദിനം കേരളത്തിന്റെ സ്കോർബോർഡ് ചലിപ്പിച്ചത്. 106 റൺസെടുത്ത അക്ഷയ് എട്ടാമനായി പുറത്തായി. ബംഗാൾ നിരയിൽ ഷബാസ് അഹമ്മദ് നാല് വിക്കറ്റെടുത്തു. അങ്കിത് മിശ്ര മൂന്ന് വിക്കറ്റും വീഴ്ത്തി.