ബെംഗളുരു: തനിക്കെതിരെ ആരാണ് ഇഡിക്ക് പരാതി നല്‍കിയതെന്ന് അറിയാമെന്ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്ന, എന്നാല്‍ ബിജെപിക്ക് വോട്ടു ചെയ്യുന്ന അനുയായികളുള്ള വ്യക്തിയാണ് തനിക്കെതിരെ നീങ്ങിയതെന്നും പരാതിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പങ്കുവച്ചിട്ടുണ്ടെന്നും ജാര്‍ക്കിഹോളി പറഞ്ഞു. ആര്‍ക്കും ആരെ കുറിച്ചും എന്ത് ആരോപണം ഉന്നയിച്ചും പരാതിപ്പെടാമെന്ന അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള വ്യക്തിയാണോ തനിക്കെതിരെ നീങ്ങിയതെന്ന കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഡി ഇതുവരെയും ഒരു കാര്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല. അവരുടെ പ്രസ്താവനകളില്‍ സംശയമുണ്ട്, ആരോപണങ്ങള്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നാണ് അവര്‍ പറഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിദേശനിക്ഷേപം നടത്തിയെന്ന ഇഡി പ്രസ്താവനയില്‍ അത്തരമൊരു കാര്യം താന്‍ നടത്തിയിട്ടില്ലെന്നാണ് പറയാനുള്ളതെന്നും വിദേശത്ത് 40 ശതമാനം ഷെയര്‍ ഉണ്ടെന്ന രേഖ ഇഡി ഹാജരകാക്കിയാല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ഇടപാടുകള്‍ക്ക് ഔദ്യോഗികമായ രേഖകള്‍ ഉണ്ടാകും. താനത് നടത്താത്ത സ്ഥിതിക്ക് അങ്ങനെ ഒന്ന് എങ്ങനെ കണ്ടെത്തുമെന്നും ജാര്‍ക്കിഹോളി ചോദിച്ചു. അതേസമയം 2028 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള നേതാവാണ് ജാര്‍ക്കിഹോളിയെന്നും കോണ്‍ഗ്രസിന് ഉള്ളിലുള്ള അഭിപ്രായവ്യത്യാസങ്ങളാകാം മന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് കരുതുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പ്രതികരിച്ചു.
കര്‍ണാടക നിയമസഭയുടെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം സെപ്തംബര്‍ 21ന് ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. മന്ത്രിസഭയില്‍ നിന്നും ജാര്‍ക്കിഹോളിയെ ഒഴിവാക്കണമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആര്‍ അശോക് ആവശ്യപ്പെട്ടു.
Content Highlights: Karnataka minister Satish Jarkiholi said he knows the person who filed a complaint against him with the Enforcement Directorate. The statement comes amid an ongoing political controversy surrounding the ED action. The BJP has demanded Jarkiholi’s resignation over the issue.