നേതാക്കള്‍ കണ്ടു, ഒടുവില്‍ യു ടേണ്‍; കര്‍ണാടക മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു

എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല തന്നോട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചെന്ന് രാമലിംഗ റെഡ്ഡി

ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല തന്നോട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചെന്ന് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ ദിവസം എന്റെ വീട്ടിലേക്ക് വരാമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഞങ്ങള്‍ ഒരു ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇന്ന് ഇക്കാര്യങ്ങളെല്ലാം ഞാന്‍ സുര്‍ജേവാലയുമായും ചര്‍ച്ച ചെയ്തു. ഇനി മുഖ്യമന്ത്രിയും സുര്‍ജേവാലയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അവര്‍ എന്ത് തീരുമാനമെടുക്കുന്നുവെന്ന് കാണാം', റെഡ്ഡി പറഞ്ഞു. പ്രത്യേകം ഒരു വകുപ്പിനും വേണ്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നം പരിഹരിച്ചെന്നും പാര്‍ട്ടിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. 'രാമലിംഗ റെഡ്ഡി എന്റെ സുഹൃത്താണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. കഥകളുണ്ടാക്കരുത്. രാജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്', എന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം.

മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് രാമലിംഗ റെഡ്ഡി രാജിക്കത്ത് കൈമാറിയത്. മന്ത്രിസഭാ വിഭജനത്തില്‍ അതൃപ്തി അറിയിച്ചായിരുന്നു രാജി. ഡി കെ മന്ത്രിസഭയില്‍ ജലസേചന മന്ത്രിസ്ഥാനമാണ് രാമലിംഗ റെഡ്ഡിക്ക് ലഭിച്ചത്. മന്ത്രിസഭയോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് റെഡ്ഡി രാജി കത്ത് നല്‍കിയിരുന്നത്. ബെംഗളൂരു വികസനകാര്യ വകുപ്പ് വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.

വ്യാഴാഴ്ച വൈകിട്ടാണ് കര്‍ണാടക മന്ത്രിസഭാ പദവികളില്‍ തീരുമാനമായത്. മുഖ്യമന്ത്രി ധനകാര്യം, കാബിനറ്റ്, പേഴ്സണല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്, ഇന്റലിജന്‍സ്, കൂടാതെ അനുവദിക്കാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകള്‍ നല്‍കി. കെ ജെ ജോര്‍ജ് ഊര്‍ജ്ജവും വിനോദസഞ്ചാരവുമാണ് കൈകാര്യം ചെയ്യുക. യു ടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പുമാണ് നല്‍കിയത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യക്കാണ് നഗരവികസനം ലഭിച്ചത്.

Content Highlights: Ramalinga Reddy has withdrawn his resignation as Karnataka's Water Resources Minister

To advertise here,contact us