വിദ്യാഭ്യാസമേഖല കാവി വല്‍ക്കരിക്കപ്പെടും,പദ്ധതിയില്‍ നിന്ന് പിന്മാറണം; PM ശ്രീക്കെതിരെ യൂത്ത് ലീഗ്

മുസ്ലിം ലീഗ് നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ വളരെ കരുതലോടെയാണ് പ്രതികരണം നടത്തിയത്

കോഴിക്കോട്: പിഎം ശ്രീക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തികള്‍ റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാല്‍ ഇതിന് സാധിക്കാതെ വന്നാല്‍ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കണം. പിഎംശ്രീ യിലൂടെ എന്‍ഇപി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്‍ഇപിയിലൂടെ വിദ്യാഭ്യാസമേഖല കാവി വല്‍ക്കരിക്കപ്പെടുമെന്നും യൂത്ത് ലീഗ് ആരോപിച്ചു.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച എല്‍ഡിഎഫിന്റെ തീരുമാനം തെറ്റെന്നും അത് തിരുത്താനാണ് യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചതെന്നും യൂത്ത് ലീഗ് പ്രതികരിച്ചു. എസ്എസ്‌കെ ഫണ്ട് നേടിയെടുക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ വളരെ കരുതലോടെയാണ് പ്രതികരണം നടത്തിയത്. ഇക്കാര്യത്തില്‍ ഉപസമിതിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നാണ് കെഎം ഷാജിയും എന്‍ ഷംസുദ്ദീനും കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പികെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം വളരെ കരുതലോടെയാണ് വിഷയത്തില്‍ പ്രതികരിച്ചത്. മുന്‍ സര്‍ക്കാര്‍ വരുത്തിവച്ച വിനയാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ വെട്ടിലാക്കിയതെന്ന രീതിയിലുള്ള പ്രതികരണം കുഞ്ഞാലിക്കുട്ടി നടത്തിയിരുന്നു. ഒരു കാരണവശാലും പദ്ധതി നടപ്പാക്കരുത് എന്ന തരത്തിലാണ് മറ്റ് ലീഗ് നോതാക്കളും പ്രതികരിച്ചത്.

Content Highlights: Kerala Youth League passes a resolution against PM SHRI, demanding cancellation of further proceedings or withdrawal from the scheme

To advertise here,contact us