തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് മുരളീധരൻ പറഞ്ഞു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്ഥലം കയ്യേറിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ പുതിയ വിശദീകരണം.
'ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്.
ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ല', മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പിന്നാലെ കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വിമര്‍ശിച്ചു. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുന്നത്. കൊടിയുടെ നിറം നോക്കി അല്ല തങ്ങള്‍ ഭക്ഷണം നല്‍കുന്നതെന്നും വസീഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിര്‍ത്തലാക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടര്‍ന്നു കൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതി. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാല്‍ മതി', വസീഫ് പ്രതികരിച്ചു.
ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എം സ്വരാജ്, ജോണ്‍ ബ്രിട്ടാസ് എംപി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവരും രംഗത്തെത്തി.
പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ചര്‍ച്ച നടത്തിയാണ് അഭിപ്രായം പറയേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ആരും പറഞ്ഞിട്ടില്ല. പരാതി വന്നാല്‍ അല്ലേ മന്ത്രി ഇടപെടേണ്ടതെന്നും റിയാസ് ചോദിച്ചു. സാമന്ത രാജാവിനെ പോലെ മന്ത്രി പെരുമാറരുത്. ഡിവൈഎഫ്‌ഐയുടെ മേല്‍ കുതിര കയറാനും വരരുത്. കേരളത്തിലെ പകര്‍ച്ചവ്യാധി തടയാന്‍ ആണ് മന്ത്രി ശ്രമിക്കേണ്ടത്. ചൂരല്‍മലയില്‍ ചില സംഘടനകളുടെ ഭക്ഷണ വിതരണം ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. പകരം സംവിധാനം ആലോചിക്കാതെയാണ് ഇത്തരം നിലപാടെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
Content Highlights: Health Minister K Muraleedharan Changes Stand in Packed Meals Controversy