തിരുവനന്തപുരം: സിഎംആര്‍എല്ലുമായി സാമ്പത്തിക ഇടപാട് നടത്തിയ കൂടുതല്‍ ആളുകളിലേക്ക് കൂടി ഇ ഡി അന്വേഷണം നീളും. സിഎംആര്‍എല്ലില്‍ നിന്ന് കോഴപ്പണം വാങ്ങിയവരിലേക്ക് കൂടി അന്വേഷണം നീട്ടുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. ഇന്നത്തെ റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. വരും ദിവസങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്നാണ് ഇ ഡി സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സിഎംആര്‍എല്‍ 182 കോടിയുടെ വ്യാജ ഇടപാടുകള്‍ നടത്തിയതായി എസ്എഫ്‌ഐഒ കണ്ടെത്തിയിരുന്നു. ഇ ഡി നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായിരുന്നു. ഈ 182 കോടിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എത്ര രൂപ ലഭിച്ചു?, പണം കൈപ്പറ്റിയ നേതാക്കള്‍ ആരൊക്കെ? തുടങ്ങിയ കാര്യങ്ങളും ഇ ഡി അന്വേഷിക്കും. നേരത്തേ സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിലവിലെ യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. അവരിലേക്ക് കൂടി അന്വേഷണം നീളുമോ എന്ന സംശയം ഉയര്‍ത്തുന്നതാണ് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്.
242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ മരവിപ്പിച്ച കാര്യവും ഇ ഡി സൂചിപ്പിക്കുന്നുണ്ട്. റെയ്ഡിനിടെ ലഭിച്ച രേഖകളും മറ്റും വിശദമായി പരിശോധിച്ചുവരികയാണെന്നും ഇ ഡി അറിയിച്ചു. ഇ ഡി മരവിപ്പിച്ച അക്കൗണ്ടില്‍ വീണ ടിയുടെ അക്കൗണ്ടുമുണ്ട്. ഒന്നര ലക്ഷം രൂപ മാത്രവുള്ള വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡില്‍ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ ഇ ഡി പിടിച്ചെടുത്തിരുന്നു.
എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാദിന്റെ കോഴിക്കോട്ടെ വീട് എന്നിവിടങ്ങളില്‍ അടക്കമായിരുന്നു ഇ ഡിയുടെ പരിശോധന. തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടക്കുമ്പോള്‍ വീണയും അവിടെ ഉണ്ടായിരുന്നു. ഇ ഡി റെയ്ഡ് മണിക്കൂറുകൾ വീണ്ടു. ഇ ഡി പിണറായി വിജയനെ ലക്ഷ്യംവെയ്ക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്. കേരളത്തിൽ വിവിധയിടങ്ങളിലും ഡൽഹിയിലും സിപിഐഎം നേതാക്കൾ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് പ്രതിഷേധം അക്രമാസക്തമായി. റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ടു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights- The Enforcement Directorate stated that its investigation into the CMRL case will extend to individuals who allegedly received bribe money