പാലക്കാട്: ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ പൊലീസ്. ശാസ്ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.
നേരത്തെ 19-ാം മൈലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട് വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്പലപ്പാറയില്‍ സമാന സംഭവത്തില്‍ ഒരു വളര്‍ത്തുമൃഗത്തിനും പരിക്കേറ്റിരുന്നു. ഇരു സംഭവങ്ങളിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.
Content Highlight; A student was injured after an explosive substance detonated in Ottapalam, police to carry out further investigations