ടെഹ്റാൻ: ഹോർമുസ് ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ വെല്ലുവിളിച്ച് ഇറാൻ. അമേരിക്കയുടെ ഭീഷണിക്കെതിരെ പാകിസ്താനിൽ ചർച്ചയ്ക്ക് നേതൃത്വം കൊടുത്ത പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഐആർജിസിയും രംഗത്ത് വന്നിട്ടുണ്ട്. ഹോർമുസ് ഉപരോധിക്കാനുള്ള നീക്കം ഇറാനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഗാലിബാഫ് വ്യക്തമാക്കുന്നത്. ഒരു ഭീഷണിക്ക് മുന്നിലും ഇറാൻ മുട്ടുമടക്കില്ലെന്ന മുന്നറിയിപ്പും ഗാലിബാഫ് നൽകിയിട്ടുണ്ട്. പാകിസ്താനിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹോർമുസ് ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കം.
ഒരു പടികൂടി കടന്ന് അമേരിക്കയ്ക്ക് ശക്തമായ താക്കീതാണ് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് നൽകിയിരിക്കുന്നത്. തന്ത്രപ്രധാനമായ ജലപാതയിലെ തെറ്റായ നീക്കങ്ങൾ ശത്രുവിനെ മരണച്ചുഴിയിൽ പെടുത്തുമെന്നായിരുന്നു ഐആർജിസിയുടെ മുന്നറിയിപ്പ്. ഹോർമുസ് വഴി വരുന്ന സൈനിക കപ്പലുകളെ ദാക്ഷിണ്യമില്ലാതെ നേരിടുമെന്ന മുന്നറിയിപ്പ് ഐആർജിസി ആവർത്തിച്ചിട്ടുണ്ട്. ചരക്ക് കപ്പലുകൾ ഉൾപ്പെടെയുള്ള സിവിലിയൻ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്നും ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ തിങ്കളാഴ്ച മുതൽ ഹോർമുസിനെ ഉപരോധിക്കുന്നത് ആരംഭിക്കുമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് ഹോർമുസ് വഴി പുറത്തേയ്ക്കും തിരിച്ച് ഇറാനിലേയ്ക്കും വരുന്ന കപ്പലുകളെ ഉപരോധിക്കുമെന്നാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ സൈന്യം ഇറാനെ അവസാനിപ്പിച്ചെന്ന പ്രസ്താവനയുമായി അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട താൽപ്പര്യങ്ങൾ അവസാനിപ്പിക്കാൻ ഇസ്ലാമാബാദിലെ ചർച്ചയിൽ ഇറാൻ തയ്യാറായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഹോർമുസ് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസ്താവനയ്ക്ക് പിന്നാലെ എണ്ണവിപണിയിൽ വില ഉയർന്നു. ഇതിനിടെ ഹോർമുസ് ഉപരോധിക്കാനുള്ള അമേരിക്കൻ നീക്കം രാഷ്ട്രീയവും സൈനികവുമായുള്ള അപകടകരമായ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് ഉപരോധിക്കുന്നതിനിടെ അമേരിക്കൻ സൈനിക കപ്പലുകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ അത് അമേരിക്കയിൽ പ്രതിഷേധത്തിന് വഴിതെളിച്ചേക്കാം. നിലവിൽ ഇറാനുമായുള്ള യുദ്ധത്തെ എതിർക്കുന്ന വലിയൊരു വിഭാഗം അമേരിക്കയിലുണ്ട്. ഇത് ട്രംപിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഉപരോധം ആഗോള ഊർജ്ജ വിതരണത്തെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇതിനിടെ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി പാകിസ്താനിൽ നടന്ന ചർച്ചയിൽ ഇറാനെ നയിച്ച പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അമേരിക്ക സ്വീകരിച്ച നിലപാടുകളെ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ചർച്ചയിൽ അമേരിക്കയ്ക്ക് ഇറാൻ്റെ വിശ്വാസം നേടാനായില്ലെന്നാണ് മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കുന്നത്. സൈനികമായി നേടിയെടുക്കാൻ സാധിക്കാത്തത് ചർച്ചകളിലൂടെ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും ഗാലിബാഫ് കുറ്റപ്പെടുത്തി. കരാറിൽ എത്താൻ ഇരുപക്ഷവും അടുത്തെത്തിയ ഘട്ടത്തിൽ അമേരിക്ക ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരുന്നുവെന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ കുറ്റപ്പെടുത്തൽ.
Content Highlights: "Iran's IRGC warns that any wrong US move in the Strait of Hormuz will trap American forces in a 'deadly vortex.' This comes as President Trump orders the US Navy to blockade the critical waterway amid escalating tensions after failed talks. Full details on the Iran-US standoff over global oil chokepoint."