സാമ്പാറില്‍ കായം ചേര്‍ക്കുന്നതിന് പിന്നിലുളള കാരണം അറിയാമോ?

സാമ്പാറുണ്ടായ കഥയും സാമ്പാറില്‍ കായം ചേര്‍ന്ന രസകരമായ കഥയും അറിയണോ?

ഇഡ്ഡലിയോടും ദോശയോടുമൊപ്പം മാത്രമല്ല ചോറിനോടൊപ്പവും നല്ല രുചിയുള്ള സാമ്പാര്‍ ചേരുമ്പോള്‍ പിന്നെ പറയുകയേ വേണ്ട അല്ലേ?. പച്ചക്കറികളാല്‍ സമ്പന്നമായതുകൊണ്ടുതന്നെ സാമ്പാറിന് പോഷകഗുണങ്ങളും നിരവധിയാണ്. പച്ചക്കറികളും പരിപ്പും അതിനൊപ്പം മസാല പൊടികളും കായവും ഒക്കെ ചേര്‍ത്താണ് സാമ്പാര്‍ തയ്യാറാക്കുന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ തേങ്ങവറുത്തരച്ചാണ് സാമ്പാര്‍ ഉണ്ടാക്കുന്നത്. തമിഴ്‌നാട്ടിലാണെങ്കിലോ താളിച്ച കായവും മുളകുപൊടിയും,മല്ലിപ്പൊടിയും കുറച്ച് കൂടുതല്‍ ചേര്‍ക്കും. ആന്ധ്രയിലാണെങ്കില്‍ കൂടുതല്‍ കായവും പുളിയും ചേര്‍ത്താണ് സാമ്പാര്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഏതൊക്കെ നാട്ടിലായാലും സാമ്പാറുണ്ടാക്കുമ്പോള്‍ കായം ചേര്‍ക്കുന്ന കാര്യത്തില്‍ മാത്രം യാതൊരു മാറ്റവും ഇല്ല. എന്തിനാണ് സാമ്പാറുണ്ടാക്കുമ്പോള്‍ മാത്രം കായം ചേര്‍ക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

സാമ്പാറില്‍ കായം ചേര്‍ക്കുന്നത്

ഭക്ഷണത്തില്‍ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കായം അല്ലെങ്കില്‍ അസഫോയിറ്റിഡ. രുചിക്കും മണത്തിനും മാത്രമല്ല കായത്തിന് ചില ആരോഗ്യ ഗുണങ്ങള്‍ കൂടിയുണ്ട്. കായം ദഹന പ്രവര്‍ത്തനത്തെ സഹായിക്കുന്നു. പ്രകൃതിദത്തമായ ആല്‍ക്കലൈന്‍ ആയതിനാല്‍ കായം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നു. ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നു. കായത്തിന് ചില ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കൂടി അടങ്ങിയിട്ടുണ്ട്.

സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പ് പച്ചക്കറികള്‍ ഇവയെല്ലാം ഉപയോഗിക്കുന്നതുകൊണ്ട് ദഹിക്കാന്‍ പ്രയാസമാണ്.മാത്രമല്ല ദഹനക്കേട് കൊണ്ട് ഉണ്ടാകുന്ന വയറുവേദനയും ഗ്യാസും ഒക്കെ ഇല്ലാതാക്കാന്‍ കായം സഹായിക്കും.കായം സാമ്പാറിന് രുചിയും മണവും ഒക്കെ നല്‍കാന്‍ സഹായിക്കും. പക്ഷേ ഇത് പാകത്തിന് മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. അമിതമായാല്‍ രുചിയില്‍ വലിയ വ്യത്യാസം വന്നേക്കാം.

സാമ്പാര്‍ ഉണ്ടായ കഥ

17ാം നൂറ്റാണ്ടിലെ തഞ്ചാവൂര്‍ മാറാത്ത കൊട്ടാരത്തിലാണ് ഈ സാമ്പാര്‍ കഥ നടക്കുന്നത്. ശിവാജി മഹാരാജാവിന്റെ മകനും യോദ്ധാവുമായ സാംബാജി, മാറാത്ത കൊട്ടാരത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊട്ടാരം പാചകക്കാര്‍ കൊക്കം (പനംപുളി, പിനാര്‍ പുളി എന്നൊക്കെ അറിയപ്പെടുന്നു) ചേര്‍ത്ത മഹാരാഷ്ട്ര പരിപ്പ് വിഭവമായ ആംതി വിളമ്പാന്‍ പദ്ധതിയിട്ടു. പക്ഷേ വിഭവം പകുതി പാകമായപ്പോഴാണ് കൊക്കം തീര്‍ന്നുപോയ വിവരം പാചകക്കാരന്റെ കണ്ണില്‍പ്പെട്ടത്.

പക്ഷേ ബുദ്ധിമാനായ പാചകക്കാരന്‍ ഉടന്‍തന്നെ തിളച്ച് മറിയുന്ന പച്ചക്കറികളും പരിപ്പും ഒക്കെ ചേര്‍ന്ന കൂട്ടിലേക്ക് തെക്കന്‍ വിഭവമായ പുളി എടുത്തിട്ടു. എന്തായാലും ഈ വിഭവം സാംബാജിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നീട് ഈ വിഭവം 'സാംബാജി ആഹാര്‍' എന്ന് അറിയപ്പെട്ടു. കാലങ്ങള്‍ കടന്നുപോയപ്പോള്‍ സാംബാജി ആഹാര്‍ 'സാമ്പാര്‍' എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഈ രാജകീയ ഭക്ഷണം പിന്നീട് തമിഴ്നാട്ടിലും ശേഷം ദക്ഷിണേന്ത്യ മുഴുവനും വ്യാപിച്ചു. തമിഴ്‌നാട്ടില്‍ സാമ്പാര്‍ അല്‍പ്പം കട്ടിയുള്ളതും കര്‍ണാടകയിലേക്ക് വരുമ്പോള്‍ മധുരത്തിന്റെ അംശമുള്ളതും കേരളത്തില്‍ തേങ്ങവറുത്തരച്ചതുമുതല്‍ പല വ്യത്യസ്ത രീതികളിലും അവതരിപ്പിക്കപ്പെട്ടുതുടങ്ങി…

Content Highlights : Do you want to know the story of how sambar was made and the interesting story of how sambar was made with kayam?

To advertise here,contact us