ഇന്ന് തിയേറ്ററിൽ ഷോയ്ക്കിടെ പാനിപൂരി ഓർഡർ ചെയ്യുന്നു, ഫ്ലാഷ്ലൈറ്റ് അടിച്ച് മെനു വായിക്കുന്നു: ആർ മാധവൻ

'പലപ്പോഴും കാർ പാർക്കിങ്ങിൽ നിന്ന് പുറത്തെടുക്കാൻ പോലും അര മണിക്കൂറോളം ക്യുവിൽ നിൽക്കേണ്ടി വരും. ഇതെല്ലാം തിയേറ്ററിൽ സിനിമ കാണാനെത്തുന്ന പ്രേക്ഷകന് ട്രോമയായി മാറും'

തിയേറ്ററിൽ ഒരു സിനിമ കാണാനായി പോകുന്ന പ്രേക്ഷകരുടെ കാഴ്ചപ്പാടുകൾ ഇപ്പോൾ വളരെയധികം മാറിയെന്ന് നടൻ ആർ മാധവൻ. തിയേറ്ററിലെ ടിക്കറ്റ് വർധനവും മറ്റു നിരവധി കാരണങ്ങളും ഇന്ന് പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി നിർത്തുന്നെന്നും നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

'മുൻപ് തിയേറ്ററിലേക്ക് പോകുമ്പോൾ പോപ്‌കോൺ, സമൂസ അല്ലെങ്കിൽ എന്തെങ്കിലും ഡ്രിങ്ക്സ് മാത്രമായിരുന്നു പ്രേക്ഷകർ തിരഞ്ഞെടുത്തിരുന്നത്. ഇന്ന് ട്രാഫിക്കും പാർക്കിങ്ങും കടന്ന് തിയേറ്ററിലേക്ക് എത്തുന്നത് തന്നെ ഒരു ടാസ്ക് ആയി മാറുകയാണ്. ഒരു സമയത്ത് സിനിമ തുടങ്ങി കഴിഞ്ഞാൽ പിന്നെ പ്രേക്ഷകർ പുറത്തുപോയിരുന്നത് ഇന്റർവെലിന് മാത്രമായിരുന്നു. എന്നാൽ ഇന്ന് സിനിമ തുടങ്ങി കഴിയുമ്പോൾ മുതൽ ഫ്ലാഷ്ലൈറ്റും അടിച്ച് ആരെങ്കിലും മെനു വായിക്കുന്നുണ്ടാകും. അതുമല്ലെങ്കിൽ അടുത്ത സീറ്റിൽ ഒരാൾ ഇരുന്നു പാനിപൂരി കഴിക്കുന്നുണ്ടാകും. നല്ല സിനിമകൾ ലഭിക്കുന്നുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങളോടും ഒരു പ്രേക്ഷകൻ പോരാടണം. പലപ്പോഴും കാർ പാർക്കിങ്ങിൽ നിന്ന് കാർ പുറത്തെടുക്കാൻ പോലും അര മണിക്കൂറോളം ക്യുവിൽ നിൽക്കേണ്ടി വരും. ഇതെല്ലാം തിയേറ്ററിൽ സിനിമ കാണാനെത്തുന്ന പ്രേക്ഷകന് ട്രോമയായി മാറും', മാധവന്റെ വാക്കുകൾ.

ആപ്പ് ജൈസാ കോയി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ആർ മാധവൻ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫാത്തിമ സന ഷെയ്ഖ്, മനീഷ് ചൗധരി, നമിത് ദാസ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ചിത്രത്തിലെ മാധവന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Content Highlights: R Madhavan about changing theatre culture

To advertise here,contact us