
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പല കോണുകളിൽ നിന്നാണ് എതിർപ്പുകൾ ഉയരുന്നത്. അത്തരത്തിൽ വിനയൻ സംവിധാനം ചെയ്ത '19-ാം നൂറ്റാണ്ട്' എന്ന ചിത്രത്തെ എന്തുകൊണ്ടു അവഗണിച്ചു എന്ന ചോദ്യവുമായി എൻ ഇ സൂധീർ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി പറയുകയാണ് ഇപ്പോൾ സംവിധായകൻ വിനയൻ. ഇങ്ങനെ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്താൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല എന്നും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്റെ സിനിമയെക്കുറിച്ച് ശ്രി എൻ ഇ സുധീർ എഴുതിയ നല്ല വാക്കുകൾക്കു നന്ദി. പക്ഷേ ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തു കഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല. ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം. മൂന്ന് അവാർഡ് തന്നില്ലേ ? അക്കാദമി ചെയർമാൻ രഞ്ജിത്തിനോടാണ് എന്റെ കടപ്പാട്, വിനയൻ കുറിച്ചു.
മൂന്ന് പുരസ്കാരങ്ങളാണ് 19-ാം നൂറ്റാണ്ടിന് ലഭിച്ചത്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)-ഷോബി തിലകൻ, മികച്ച സംഗീത സംവിധായകൻ- എം. ജയചന്ദ്രൻ, മികച്ച ഗായിക-മൃദുല വാരിയർ എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ. 19-ാം നൂറ്റാണ്ട് മിക്ക വിഭാഗങ്ങളിൽ നിന്നും അവഗണിക്കപ്പെട്ടു എന്നായിരുന്നു എൻ ഇ സുധീറിന്റെ പോസ്റ്റിൽ പറഞ്ഞത്.
സംവിധായകൻ വിനയന് ഇതിലൊന്നും പുതുമയുണ്ടാവില്ല. അതൊക്കെ ശീലിച്ചു മുന്നേറാൻ വിധിക്കപ്പെട്ട ഒരു കലാകാരനാണ് അദ്ദേഹം. അപ്പോഴും സിനിമാസ്വാദകരിൽ അത് വേദനയുണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിന്റെ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ വേലായുധപ്പണിക്കരെന്ന മനുഷ്യന്റെ കഥ ഒരുവിധം ഭംഗിയായി പറഞ്ഞ ഒരു സിനിമയ്ക്കും അദ്ദേഹത്തിന്റെ ദുർഗതി തന്നെ വന്നുപെട്ടു എന്ന് സാരം, എന്നായിരുന്നു എൻ ഇ സുധീറിന്റെ അഭിപ്രായം.