
ഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിലെ മുൻ ഡയറക്ടർ ഡോ. പാര്‍ത്ഥ സാരഥി എന്ന ചൈതന്യാനന്ദയ്ക്ക് കുരുക്ക് മുറുകുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളുമായുള്ള ചൈതന്യാനന്ദയുടെ കൂടുതല്‍ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥിനികളില്‍ ഒരാളുമായുള്ള ചാറ്റില്‍ ദുബായ് ഷെയ്ഖിന്റെ കാര്യം ചൈതന്യാനന്ദ പരാമര്‍ശിക്കുന്നുണ്ട്.
ദുബായ് ഷെയ്ഖിന് സെക്‌സ് പാര്‍ട്ണറിനെ ആവശ്യമുണ്ടെന്നും സുഹൃത്തുക്കളില്‍ ആരെങ്കിലും ഉണ്ടോ എന്നുമാണ് ഇയാള്‍ ചോദിക്കുന്നത്. ആരുമില്ലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ എങ്ങനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇയാള്‍ തിരിച്ച് ചോദിക്കുന്നത്. അതിന് പെണ്‍കുട്ടി അറിയില്ലെന്ന് മറുപടി പറയുന്നു. ഇയാള്‍ വീണ്ടും ചാറ്റ് തുടരുകയാണ്. ക്ലാസ്‌മേറ്റ്, ജൂനിയര്‍ അങ്ങനെ ആരെങ്കിലുമുണ്ടോ എന്നും ഇയാള്‍ ചോദിക്കുന്നു. മറ്റൊരു ചാറ്റില്‍ 'സ്വീറ്റ് ബേബി ഡോട്ടര്‍ ഡോള്‍' എന്നാണ് പെണ്‍കുട്ടിയെ ഇയാള്‍ വിശേഷിപ്പിക്കുന്നത്. 'ബേബി എവിടെയാണ്, ബേബി ഗുഡ് മോര്‍ണിംഗ്, എന്തിനാണ് എന്നോട് ദേഷ്യപ്പെടുന്നത്' തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. തന്റെ കൂടെ ഡിസ്‌കോ ഡാന്‍സ് കളിക്കാന്‍ കൂടൂ എന്നും ഇയാള്‍ പറയുന്നുണ്ട്. ഇതിന് പുറമേ തീര്‍ത്തും അശ്ലീലം നിറന്ന ചാറ്റുകളും ഇയാള്‍ വിദ്യാര്‍ത്ഥിനികളുമായി നടത്തിയുണ്ട്. കേസില്‍ പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാര്‍ത്ഥികളാണ്. പൊലീസ് നിരവധി വിദ്യാര്‍ത്ഥിനികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ 3.30 ന് ആഗ്രയിലെ താജ് ഗഞ്ച് മേഖലയില്‍ നിന്നുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തത്. പതിനേഴ് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഇയാളുടെ അറസ്റ്റ്. ഇയാളുടെ ഐപാഡും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റില്‍ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോള്‍വോ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു.
ചൈതന്യാനന്ദയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് എഫ്‌ഐആറിലുള്ളത്. ഇയാള്‍ രാത്രി വൈകിയും പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. വിദേശയാത്രകളില്‍ കൂടെ വരാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ബന്ധിച്ചിരുന്നു. വനിതാ ഹോസ്റ്റലുകളില്‍ ആരും കാണാതെ ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ്‌ഐആറില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് കുരുക്ക് മുറുകുന്ന കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇയാള്‍ക്കെതിരെ മുമ്പും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2009-ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട്, 2016-ല്‍ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകള്‍ പുനഃപരിശോധിക്കുന്നുണ്ട്.
Content Highlights- Swami Chaitanyananda shocking chats out