ഉദയ്പൂര്‍ ഫയല്‍സ് സിനിമയുടെ റിലീസ് തടഞ്ഞ് ദില്ലി ഹൈക്കോടതി

സര്‍ട്ടിഫിക്കറ്റില്‍ പുനപരിശോധന നടത്തണമെന്ന് സിബിഎഫ്സിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

dot image

ന്യൂഡല്‍ഹി: ഉദയ്പൂര്‍ ഫയല്‍സ് സിനിമയുടെ റിലീസ് തടഞ്ഞ് ദില്ലി ഹൈക്കോടതി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് അനീഷ് ദയാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ സര്‍ട്ടിഫിക്കേഷനെതിരെ ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ പുനപരിശോധന നടത്തണമെന്ന് സിബിഎഫ്സിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
സിബിഎഫ്സി തീരുമാനമെടുക്കുന്നതുവരെയാണ് പ്രദര്‍ശന വിലക്ക്.സിബിഎഫ്സി ഉചിതമായ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഉയര്‍ത്തിയ പ്രധാന വാദം ഇത് വര്‍ഗ്ഗീയ പ്രകോപനം സൃഷ്ടിക്കുന്നതാണ് എന്നാണ്. മുസ്ലിം മതസമൂഹത്തെ അപമാനിക്കുന്നതുമാണ് എന്നായിരുന്നു വാദം. മുസ്ലിം സമൂഹത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ചിത്രം. ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കുട്ടിയുമായി സ്വവര്‍ഗ്ഗ ലൈംഗികതയിലേര്‍പ്പെടുന്ന രംഗം ചിത്രത്തിലുണ്ട്. പ്രവാചകനായ മുഹമ്മദിനെയും വികലമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉയര്‍ത്തിയ വാദം.

55 കട്ട് വരുത്തിയ ശേഷമാണ് ചിത്രം റിലീസിന് എത്തിയത് എന്നായിരുന്നു സിബിഎഫ്സിയും ചിത്രത്തിന്റെ നിര്‍മ്മാതാവും ഹൈക്കോടതിയെ അറിയിച്ചത്. 2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. നടന്‍ വിജയ് റാസാണ് കനയ്യ ലാലായി വേഷമിടുന്നത്. ഭരത് എസ് ശ്രിനേറ്റാണ് തിരക്കഥയും സംവിധാനവും.

Content Highlights: Delhi High Court stays release of Udaipur Files movie

dot image
To advertise here,contact us
dot image