
ജക്കാർത്ത: രാജ്യതാത്പര്യം വരുമ്പോൾ ഇന്ത്യക്കാർ ഒറ്റക്കെട്ടാണെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യവും ശക്തിയുമെന്നും ജോൺ ബ്രിട്ടാസ് എംപി.ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ എത്തിയപ്പോഴായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.
പ്രതിനിധി സംഘത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങളെയും അതിലെ ഒത്തൊരുമയെയും കുറിച്ചും ബ്രിട്ടാസ് വാചാലനായി. കക്ഷികളിൽ മൂന്ന് കക്ഷികൾ ഭരണപക്ഷത്തിനെതിരാണ്. എങ്കിലും ഞങ്ങൾ ഒരു ദൗത്യത്തിലാണ്. ഇതാണ് ഇന്ത്യയുടെ സംസ്കാരം. ഇങ്ങനെയാണ് ഇന്ത്യ പാകിസ്താനിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്നും ബ്രിട്ടാസ് പറഞ്ഞു. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. വൈവിധ്യങ്ങളുടെ നാടുമാണ്. എന്നാൽ ഒരു രാജ്യം തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ആഭ്യന്തര തീവ്രവാദത്തേക്കാളും ഭയാനകമാണ്. പാകിസ്ഥാൻ ഒരു മതരാജ്യമായപ്പോൾ ഇന്ത്യ സ്വന്തം വഴി കണ്ടെത്തുകയായിരുന്നു. ഇന്തോനേഷ്യ കഴിഞ്ഞാൽ ഇന്ത്യയാണ് മുസ്ലിങ്ങൾ കൂടുതലുള്ള രാജ്യമെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യമെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ കേണൽ സോഫിയ ഖുറേഷിയും വിക്രം മിസ്രിയും വിങ് കമാണ്ടർ വ്യോമിക സിങ്ങും ഒരുമിച്ചാണ് വന്നത്. അതാണ് ഇന്ത്യയുടെ യഥാർത്ഥ ചിത്രം. ഭീകരവാദം ഇന്ത്യയെ മാത്രമാണ് പിടികൂടുന്നത് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്നും അത് ഏത് രാജ്യത്തിലേക്കും എപ്പോൾ വേണമെകിലും എത്തിപ്പെടാമെന്നും ബ്രിട്ടാസ് പറഞ്ഞു.
ഹിന്ദുക്കളും മുസ്ലിങ്ങളും വെവ്വേറെയാണ് എന്ന പാക് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ പരാമർശത്തിലെ പൊള്ളത്തരത്തെയും ഇൻഡോനേഷ്യൻ അധികൃതർക്ക് മുൻപിൽ ബ്രിട്ടാസ് വ്യക്തതയോടെ തുറന്നുകാട്ടി. തന്റെയൊപ്പം സൽമാൻ ഖുർഷിദ് ഉണ്ട്. താൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്.അതാണ് ഈ രാജ്യത്തിന്റെ ഭംഗി. കേരളത്തിൽ എല്ലാ മതവിഭാഗങ്ങളും സഹോദര്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. അതാണ് ഇന്ത്യ ലോകത്തിന് മുൻപാകെ വെയ്ക്കുന്ന സന്ദേശമെന്നും ബ്രിട്ടാസ് പറഞ്ഞു.
പാകിസ്താൻ തീവ്രവാദത്തെ പിന്തുണച്ചിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി തന്നെ തുറന്നുപറഞ്ഞു. ആരാണ് തീവ്രവാദത്തെ വളർത്തിവലുതാക്കിയത് എന്നതിൽ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. സിന്ധു നദീ ജല കരാറിന്റെ ഭാഗമായി നമ്മുടെ വെള്ളം പാകിസ്താന് കൊടുത്തു. എന്നിട്ടും അവർ ഇന്ത്യയിലേക്ക് ഭീകരവാദികളെ അയക്കുകയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ എല്ലാം മതിയാക്കിയത് എന്നും ഇന്ത്യക്ക് സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Content Highlights: John Brittas on Indias sovereignity and diversity at Jakarta