
ശ്രീനഗർ: കശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, നൌഷാര, അഖ്നൂർ എന്നിവിടങ്ങളിൽ പാകിസ്താൻ വെടിവയ്പ്പുണ്ടായി. തൊട്ടുപിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു. തുടർച്ചയായി എട്ടാം ദിനമാണ് പ്രകോപനമില്ലാതെ തന്നെ പാകിസ്താൻ സൈന്യം വെടിയുതിർക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്രണ രേഖയിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഉറി, അഖ്നുർ, കുപ് വാര എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പാക്ക് പ്രകോപനം ഉണ്ടായിരുന്നത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും നിർണായക യോഗങ്ങൾ തുടരും. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചേർന്ന് വിലയിരുത്തും. കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷവും പ്രധാനമന്ത്രി കരസേന മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്താനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.
എന്നാൽ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സേനകൾക്ക് നിദേശം നൽകിയതിനാൽ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്. അതേസമയം സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാര്‍ക്കോ റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി.
Content Highlights- Pakistan continues to provoke border firing for eighth day, India retaliates