ചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ് ക്ലിക്ക് എഡിറ്റർ കസ്റ്റഡിയിൽ

'മാധ്യമ പ്രവർത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടി'

dot image

ന്യൂഡൽഹി: ചൈനീസ് ഫണ്ടിങ് ആരോപണത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത കസ്റ്റഡിയിൽ. ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡൽഹി പൊലീസ് ആണ് പ്രബീർ പുരകായസ്തയെ കസ്റ്റഡിയിലെടുത്തത്. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. ചോദ്യം ചെയ്യലിനായി പുരകായസ്തയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് മാധ്യമ സംഘടനകളും ഇൻഡ്യ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്. എൻഎജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡൽഹി ഘടകം എന്നീ സംഘടനകളാണ് വിമർശനമുയർത്തിയത്. മാധ്യമ പ്രവർത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകൾ ആരോപിച്ചു.

ബിജെപി സർക്കാർ മാധ്യമങ്ങളെ ബോധപൂർവം അടിച്ചമർത്തുകയാണെന്ന് ഇൻഡ്യ മുന്നണി ആരോപിച്ചു. സത്യം പറയുന്ന മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കുമെതിരെ മാത്രമാണ് സർക്കാരിന്റെ നടപടി. മാധ്യമങ്ങളെ മുഖപത്രമാക്കി മാറ്റാൻ ശ്രമമെന്നും ഇൻഡ്യ മുന്നണി ആരോപിച്ചു.

ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്ത്തകര് താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയത്. പരിശോധനയില് ലാപ്ടോപ്, മൊബൈല് ഫോണ്, ഹാര്ഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്. എഫ്സിആര്എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില് എന്ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്ത്തനങ്ങള്ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു.

സിപിഐഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു. ഡല്ഹി പൊലീസ് നടപടിയില് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു. റെയ്ഡിന്റെ വിശദാംശങ്ങള് സര്ക്കാര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാധ്യമപ്രവര്ത്തകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image