പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയില്‍

എറണാകുളത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്

പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയില്‍
dot image

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസില്‍ പ്രതിയായ പൊലീസുകാരന്‍ പിടിയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സബിത്താണ് പിടിയിലായത്. എറണാകുളത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ഒന്‍പത് ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു.

സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസുകാരന്‍ തന്നെ കടത്തിയ സംഭവം സേനയ്ക്ക് വലിയ നാണക്കേടായിരുന്നു. ലഹരിക്കെതിരെ 'തൂഫാന്‍' ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയായിരുന്നു പൊലീസുകാരന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ച. സംഭവത്തില്‍ കര്‍ശന നടപടിക്ക് ഡിജിപി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രതിയെ വൈകിട്ടോടെ വയനാട്ടിലെത്തിക്കും.

ഇക്കഴിഞ്ഞ ജൂണ്‍ 26ന് ദൊട്ടപ്പന്‍കുളത്തെ ഒരു വീട്ടില്‍നിന്ന് ബത്തേരി പൊലീസ് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളാണ് കോടതി നിര്‍ദേശപ്രകാരം സ്റ്റേഷന്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ പത്തിനായിരുന്നു തൊണ്ടിമുതല്‍ കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയില്‍ തൊണ്ടിമുതല്‍ മോഷ്ടിച്ചത് സബിത്താണെന്ന് വ്യക്തമായി. ജൂലൈ 19ന് പുലര്‍ച്ചെ താക്കോല്‍ ഉപയോഗിച്ച് സ്റ്റോര്‍ റൂം തുറന്ന് സബിത്ത് തന്റെ കാറില്‍ ചാക്കുകെട്ടുകള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജൂലായ് 18ന് രാത്രി സ്റ്റേഷനിലെ ജനറല്‍ ഡ്യൂട്ടി ചുമതല സബിത്തിനായിരുന്നു. നൈറ്റ് പട്രോളിങ്ങിനായി മറ്റ് ഉദ്യോഗസ്ഥര്‍ പുറത്തുപോയ സമയം നോക്കിയാണ് ഇയാള്‍ തൊണ്ടിമുതല്‍ കടത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം.

Content Highlights- A police officer who had been absconding was arrested in connection with an incident involving the theft of seized evidence from a police station.

dot image
To advertise here,contact us
dot image