

കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത നേതാക്കളുടെ പരസ്യ പ്രസ്താവന മുശാവറ ഗൗരവമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കള്‍ പരസ്യപ്രസ്താവകളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള നിര്‍ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.
സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേര്‍ന്ന് തീരുമാനിച്ച് വിശദീകരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവര്‍ വിശദീകരിക്കുമെന്നും തങ്ങള്‍ വ്യക്തമാക്കി.
വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉയര്‍ത്തിയത്. വഖഫ് ബോര്‍ഡില്‍ നിന്നും കെ എസ് ഹംസയെയും തന്നെയും പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും ആര്‍എസ്എസിനൊപ്പം നിന്ന് തരംതാഴേണ്ട അവസ്ഥയുണ്ടായെന്നും ഉമര്‍ ഫൈസി അഭിപ്രായപ്പെട്ടിരുന്നു. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന പ്രമേയത്തില്‍ നടന്ന സിപിഐഎം സെമിനാറില്‍ സംസാരിക്കവേയാണ് ഉമര്‍ ഫൈസി ഇക്കാര്യം പറഞ്ഞത്. വേദിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിരുന്നു.
അതേസമയം വടകര മാടാക്കരയിലെ പള്ളിയിലുണ്ടായ ലാത്തിചാര്‍ജ് അടക്കമുള്ള നടപടികളില്‍ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടല്‍ അനാവശ്യമായിരുന്നുവെന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊലീസിന്റെ കൃത്യമായ ഇടപെടലാണ് വലിയ സംഘര്‍ഷം തടഞ്ഞതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. അനുരഞ്ജന സാധ്യതകള്‍ അടഞ്ഞതോടെയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ല. നിയമപാലകരെ ശിക്ഷിക്കുകയല്ല, നിയമംലംഘിച്ച് ആരാധന തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് പള്ളിക്കകത്ത് ബൂട്ടിട്ട് കയറിയതിനെ വിമര്‍ശിച്ച മുസ്‌ലിം ലീഗും സിപിഐഎമ്മും യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടില്ലെന്നും മഹല്ല് കമ്മിറ്റി വിമര്‍ശിച്ചു.
Content Highlights: Jifri Thangal has said that the statement made by Umar Faizi Mukkam will be examined seriously. His response comes amid discussions surrounding the remarks made by Umar Faizi Mukkam