

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി സന്തോഷ് കുമാര്‍ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ വഴിയാണ് വി ഡി സതീശന്‍ പിന്തുടരുന്നതെന്ന് സന്തോഷ് കുമാര്‍ ആരോപിച്ചു. നിലവിലെ പ്രശ്‌നം രൂക്ഷമാകാന്‍ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'സര്‍ക്കാര്‍ വിരുദ്ധ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് മാറും. കേരള സര്‍ക്കാരും ഭീരുക്കളെ പോലെ പെരുമാറുന്നു. കോണ്‍ഗ്രസ് സര്‍ക്കാരാണ് കേരളത്തില്‍ എന്നത് തെറ്റിദ്ധാരണയാണ്. മോദിക്ക് പഠിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിന് മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ കഴിയില്ല', സന്തോഷ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ നീക്കം ചെയ്തതില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്നവരെ കൈകാര്യം ചെയ്യുകയെന്നതാണ് സതീശന്‍ സര്‍ക്കാരിന്റെ രീതിയെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. വി ഡി സതീശന് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
'എല്ലാ കാര്യത്തിലും ഒരു ബിജെപി ടച്ച് ഉണ്ട്. ഏത് വിവാദ വിഷയങ്ങള്‍ എടുത്തുനോക്കിയാലും ബിജെപിയെ സഹായിക്കുന്നുവെന്നതാണ് പ്രശ്നം. തനിക്കെതിരെ വരുന്ന വാര്‍ത്തകളെയും വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങളെയും കൈകാര്യം ചെയ്യുന്നതാണ് വി ഡി സതീശന്റെ അജണ്ട. കേരളം പോലൊരു സംസ്ഥാനത്ത് അങ്ങനെ മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. ധാര്‍ഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റേയും പ്രശ്നമാണ്', വി ശിവന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
മോദി രാജ്യത്ത് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതാണ് വി ഡി സതീശന്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് വി ശിവദാസന്‍ എം പി പറഞ്ഞു. ആരുടെ പരാതിയിലാണ് മാധ്യമങ്ങളുടെ വാര്‍ത്താ കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും എം പി ആവശ്യപ്പെട്ടു. 'ബിജെപിയെയും ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആളുകളെയും ചേര്‍ത്തുനിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന ആളുകള്‍ക്കെതിരെ വലിയ ഇടപെടലാണ് നടക്കുന്നത്. ജന്തര്‍മന്തര്‍ സമരത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടേത് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പേജുകള്‍ പൂട്ടിക്കുകയും കേന്ദ്രത്തിനെതിരായ വാര്‍ത്തകള്‍ നീക്കുകയും ചെയ്തു. മോദി രാജ്യത്താകെ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത് കേരളത്തില്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാനുള്ള ശ്രമമാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. അപകടകരമായ പോക്കാണ്', വി ശിവദാസന്‍ എം പി പ്രതികരിച്ചു.
Content Highlights: CPI MP P Santhosh Kumar criticised the removal of news reports related to Kerala Chief Minister V D Satheesan from Facebook. He questioned the action and raised concerns over alleged censorship on social media platforms.