

തിരുവനന്തപുരം: വിവാഹസൽക്കാരത്തിൽ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് അടികൂടിയത്. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിലാണ് സംഭവം.
വിവാഹസൽക്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മിൽതല്ല്. ആദ്യം ചെറിയതോതിലുള്ള വാക്കേറ്റത്തിലാണ് പ്രശ്‌നം തുടങ്ങിയത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിലേക്കും കയ്യേറ്റത്തിലേക്കും വരെ എത്തുകയായിരുന്നു. ചിലർ കസേര എടുത്ത് എറിയുകയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. മാറനല്ലൂർ- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്തായിരുന്നു വിവാഹസൽക്കാരം. വിവരം അറിഞ്ഞ് ഇവരു പൊലീസ് സ്റ്റേഷനുകളിൽനിന്നും ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇരു കൂട്ടരും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.
മുമ്പ് വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൊല്ലത്തും ഹരിപ്പാടും കൂട്ടത്തല്ല് നടന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കോട്ടയം നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിന്റെ പേരിൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ഏറ്റുമുട്ടിയിരുന്നു.
Content Highlights: papadam not served at wedding reception, fight on program at Thiruvananthapuram