

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധിപറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. അല്പസമയം മുൻപ് ജാമ്യാപേക്ഷ പരിഗണിച്ച കോടതി നാളത്തേയ്ക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.
ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ദീപകിൻ്റെ ലാപ്ടോപ്പ് , ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധനാഫലം വരുന്നത് വരെ റിമാൻ്റിൽ കഴിയേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന തരത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജനുവരി പതിനേഴിനാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ ബസില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. 'വെറുതെ ഒന്നും പറയില്ലല്ലോ' എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം.
Content Highlights: The court will deliver its verdict tomorrow on the bail plea filed by Shimjitha, the accused in the death case of Govindapuram native Deepak.