

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് യോഗക്ഷേമസഭ. തന്ത്രി ചെയ്‌ത തെറ്റ് എന്തെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പ്രത്യേക അന്വേഷണ സംഘത്തിനുണ്ടെന്ന് യോഗക്ഷേമസഭ.
ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് യോഗക്ഷേമസഭയുടെ പ്രതികരണം. ഭക്തിയോടെ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ എസ്‌ഐടി തയ്യാറാകണമെന്ന് യോഗക്ഷേമസഭ ദക്ഷിണമേഖലാ പ്രസിഡന്റ് അഡ്വ. ശംഭുനമ്പൂതിരി ആവശ്യപ്പെട്ടു.
തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അതിന് മന്ത്രിയെന്നോ തന്ത്രിയെന്നോ ഭേദമില്ലെന്നും അഡ്വ. ശംഭുനമ്പൂതിരി പറഞ്ഞു. അതേസമയം കുറ്റവാളികൾ എന്ന് സംശയിക്കുന്ന മുൻ കാലയളവിലെ ദേവസ്വം ബോർഡ് അംഗങ്ങൾ സുരക്ഷിതരായി പുറത്തുണ്ടെന്നും അഡ്വ. ശംഭുനമ്പൂതിരി ഓർമ്മപ്പെടുത്തി. ഈ സാഹചര്യത്തിൽ തന്ത്രിയിലേക്ക് മാത്രം ചുരുക്കാതെ അന്വേഷണം മുന്നോട്ടു പോകണമെന്നും തന്ത്രി തെറ്റുചെയ്തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ കൊടുക്കണമെന്നും അഡ്വ. ശംഭുനമ്പൂതിരി പറഞ്ഞു. അതോടൊപ്പം മന്ത്രിയെ രക്ഷപ്പെടുത്തുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും യോഗക്ഷേമസഭ ആവശ്യപ്പെട്ടു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ തുടരുകയാണ് കണ്ഠരര് രാജീവര്.
Content Highlight: SIT must reveal the Thanthri's alleged offense, says Yogakshemasabha. The Sabha also called for an end to the politics of shielding the Minister.