

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ എംപിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം സജീവം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ ശശി തരൂര്‍ അനുയോജ്യനാണെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിലൂടെ ബിജെപിക്കുള്ളില്‍ നിന്ന് വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം എംപിയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരരംഗത്തില്ലെങ്കില്‍ ബിജെപി വിജയിക്കുമെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്തുണ്ട്. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പേരിലേക്ക് എത്തിയത്. ഇടവേളക്കു ശേഷം തലസ്ഥാനത്ത് സജീവമായിട്ടുണ്ട് ശശി തരൂർ.
2016ല്‍ ബിജെപി നേമത്ത് നേടിയ വിജയത്തോടെ കേരള നിയമസഭയില്‍ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി ശിവന്‍കുട്ടി നേമം തിരിച്ചുപിടിച്ചു. കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തി 36,524 വോട്ട് നേടിയിരുന്നു. ഇത് ബിജെപിയുടെ വിജയം തടയുന്നതില്‍ നിര്‍ണായകമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന് നേമം മണ്ഡലത്തില്‍ നിന്ന് 22,126 വോട്ടിന്റെ ലീഡും തദ്ദേശ തെരഞ്ഞെടുപ്പില്‍ 7,913 വോട്ടിന്റെ ലീഡും ഉണ്ടായിരുന്നു. ഈ കണക്കുകള്‍ ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. അത് തകര്‍ക്കണമെങ്കില്‍ ശശി തരൂര്‍ തന്നെ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Content Highlights: Congress leader Shashi Tharoor will contest the upcoming Kerala Assembly election from the Nemom constituency as the UDF candidate