

കൊച്ചി: പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ ലോകത്ത് ആദ്യമായി കിരിബാത്തിയിൽ പുതുവർഷം പിറന്നു. പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റു. കേരളവും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്. ഇന്ത്യൻ സമയം 9.30നായിരുന്നു ചൈനയിൽ പുതുവത്സരമെത്തിയതെങ്കിൽ ഇന്ത്യൻ സമയം 1.30നായിരുന്നു യുഎഇ പുതുവത്സരത്തെ വരവേറ്റത്. ലോക റെക്കോഡിട്ടായിരുന്നു യുഎഇയിലെ പുതുവർഷ ആഘോഷം. റാസ് അൽ ഖൈമയിൽ പതുവത്സരാഘോഷത്തിൽ 2400 ഡ്രോണുകളും ആറു കിലോമീറ്റർ നീളത്തിലുള്ള വെടിക്കെട്ടും തീർത്താണ് പുതുവത്സരത്തിൽ വിസ്മയം സൃഷ്ടിച്ചത്. ബുർജ് ഖലീഫയും ദുബായ് ഫ്രെയിമും പുതുവത്സരത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് റഷ്യയിലും പുലർച്ചെ 5.30ന് ബ്രിട്ടനിലും പുതുവത്സരപ്പിറവി ആഘോഷത്തിന് വഴിമാറി. ന്യൂഡൽഹിയിൽ കനത്ത സുരക്ഷയിലായിരുന്നു പുതുവത്സരാഘോഷം.

കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും പുതുവത്സരത്തെ ആഘോഷത്തോടെയാണ് വരവേറ്റത്. ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഒത്തുചേർന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഫോർട്ട്കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിച്ചു. വെളി ഗ്രൗണ്ടിലും പരേഡ് മൈതാനത്തുമായിരുന്നു പാപ്പാഞ്ഞിയെ കത്തിച്ചത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷം അരങ്ങേറിയത്.
തിരുവനന്തപുരത്ത് കേവളവും ആഘോഷത്തിൻ്റെ പ്രധാനകേന്ദ്രമായി. കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലായിരുന്നു ആഘോഷം. ചരിത്രത്തിൽ ആദ്യമായി പാപ്പാഞ്ഞിയെ കത്തിച്ചായിരുന്നു ഇത്തവണ കോവളത്തെ പുതുവത്സരാഘോഷം. കോഴിക്കോട് ബീച്ചിൽ പതിനായിരക്കണക്കിന് ആളുകളാണ് പുതുവർഷം ആഘോഷിക്കാനായി ഒത്തുകൂടിയത്. വയനാട്ടിലും ആവേശത്തിരയിളക്കി പുതുവത്സരാഘോഷം നടന്നു. വേടനും ഗൗരിലക്ഷ്മിയും അണിനിരന്ന സംഗീതനിശ വയനാട്ടിലെ പുതുവത്സരാഘോഷത്തെ ആവേശത്തിലാക്കി.
Content Highlights: Welcome 2026 The world welcomes the New Year with celebrations