

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ വിശ്വാസത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. നാഗ്പൂരിലെ നടപടി അപലപനീയമാണ്. എഫ്‌ഐആർ പിൻവലിച്ച് കള്ളക്കേസിന് കാരണക്കാരായ ബജ്റംഗ്ദൾ ഗുണ്ടകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെ തകർക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വ്യാജാരോപണം ഉന്നയിച്ച് ക്രൈസ്തവരെ ദ്രോഹിക്കാൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ബിജെപിയുടെ മതഭ്രാന്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം നാൾക്കുനാൾ വർധിച്ചുവരികയാണ്. ബിജെപി ഭരിക്കുന്ന പ്രദേശങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. നാഗ്പൂരിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികൻ അറസ്റ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
ഇന്നലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വൈദികൻ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരുൾപ്പടെ 12 പേർക്ക് വറൂട് സെഷന്‍സ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ആദ്യം ആറോളം പേരെയും പിന്നീട് ആറുപേരെയും കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കവെ ബജ്‌റംഗ്ദൾ പ്രവർത്തകരെത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് സുധീർ പറഞ്ഞു. പെട്ടെന്ന് പൊലീസും സംഭവ സ്ഥലത്തെത്തി. പിന്നാലെ വണ്ടിയിൽ കയറ്റിസ്റ്റേഷനിലെത്തിച്ചു. തങ്ങളെ സഹായിക്കാനെത്തിയ പാസ്റ്റർമാരെയും പൊലീസ് അകത്തിരുത്തി. രാവിലെയോടെ എഫ്‌ഐആർ ഇടുകയായിരുന്നുവെന്നും സുധീർ വ്യക്തമാക്കി.
Content Highlights : KC Venugopal reacts on Nagpur priest arrest