പിറന്നാളിന് മുമ്പ് ആഡംബര ബൈക്ക് വാങ്ങി നല്‍കാനായി യുവാവിന്‍റെ ആക്രമണം; പിതാവിന്റെ അടിയേറ്റ മകന്‍ മരിച്ചു

ആഡംബര ബൈക്ക് വാങ്ങുന്നതിനായി 50 ലക്ഷം രൂപയാണ് ഹൃദ്ദിഖ് ആവശ്യപ്പെട്ടത്

പിറന്നാളിന് മുമ്പ് ആഡംബര ബൈക്ക് വാങ്ങി നല്‍കാനായി യുവാവിന്‍റെ ആക്രമണം; പിതാവിന്റെ അടിയേറ്റ മകന്‍ മരിച്ചു
dot image

തിരുവനന്തപുരം: ആഡംബര ബെെക്ക് വാങ്ങാന്‍ പണം ആവശ്യപ്പെട്ട് പിതാവുമായുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. കമ്പിപ്പാരക്കൊണ്ട് പിതാവിന്റെ അടിയേറ്റ 28 കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. ആഡംബര ബൈക്ക് വാങ്ങുന്നതിനായി 50 ലക്ഷം രൂപയാണ് ഹൃദ്ദിഖ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണം സഹികെട്ടതോടെ വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒക്ടോബര്‍ 9 ന് വഞ്ചിയൂരിലെ വീട്ടിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃദ്ദിഖ് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. വിനയാനന്ദ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഹൃദ്ദിഖിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 ലക്ഷം രൂപ വായ്പയെടുത്ത് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21 ന് ജന്മദിനത്തിന് മുന്‍പ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകള്‍ കൂടി വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. ഹൃദ്ദിഖ് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഹൃദ്ദിഖ് ആദ്യം വിനയാനന്ദിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. പിന്നാലെ വിനയാനന്ദ് ഹൃദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. ബോധമറ്റ ഹൃദ്ദിഖിനെ പിതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

Content Highlights: Father Attack son who ask luxury bike at vanchiyoor died

dot image
To advertise here,contact us
dot image