
കൊച്ചി: ചോറ്റാനിക്കരയിൽ ജേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ചുള്ള തർക്കത്തെ തുടർന്നാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഇന്നലെ രാത്രി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം.
തിരുവനന്തപുരത്ത് താമസിക്കുന്ന മാണിക്യൻ ദീപാവലി ആഘോഷിക്കുന്നതിനായാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഇരുവരും ബാറിൽ കയറി മദ്യപിച്ച് തിരിച്ചുവരുന്നതിനിടെ ബൈക്കിലെ പെട്രോൾ തീർന്നു. തുടർന്ന് സമീപത്തെ പമ്പിൽ നിന്നും കുപ്പിയിൽ പെട്രോൾ വാങ്ങി. മടങ്ങി എത്തിയ ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് വീണ്ടും ലഹരി ഉപയോഗിച്ചു. ഇതിനിടെ തർക്കമുണ്ടായതോടെ മാണിക്യൻ കുപ്പിയിലെ പെട്രോൾ മണികണ്ഠനുമേൽ ഒഴിച്ച് തീയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 30 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം.
Content Highlights: