അരിയില്‍ മോഹനന്‍റെ മരണം;ദിവസങ്ങള്‍ക്ക് മുമ്പ് കടന്നല്‍കുത്തേറ്റിരുന്നു,കൃത്യമായ മരണ കാരണം പരിശോധിക്കണം; ലീഗ്

അരിയിലെ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ്

dot image

കണ്ണൂര്‍: അരിയിൽ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരിയാണ് സിപിഐഎമ്മിനെതിരെ പത്രസമ്മേളനത്തിനിടെ ആരോപണം ഉന്നയിച്ചത്. മോഹനനന്റെ മരണം ആക്രമണത്തെ തുടര്‍ന്നല്ലെന്നും അബ്ദുല്‍കരീം പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനും പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും അബ്ദുല്‍കരീം പറഞ്ഞു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അരിയിൽ മോഹനനെതിരെ ആക്രമണം നടന്നത്. സംഭവത്തില്‍ മോഹനന് പരിക്കേറ്റിരുന്നു. അരിയിൽ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. അരിയിൽ മോഹനന്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നില്ല, പക്ഷെ അദ്ദേഹം തുടര്‍ചികിത്സയിലായിരുന്നു എന്നും അബ്ദുല്‍കരീം പറഞ്ഞു.

ഇത്ര വര്‍ഷങ്ങള്‍ കഴിയുമ്പോഴും അരിയില്‍ മോഹനന്റെ പേരില്‍ മുസ്‌ലിം ലീഗിനെ വിമര്‍ശിച്ച് സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് തുനിയുന്നത് ശെരിയല്ല. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കടന്നല്‍ കുത്തേറ്റ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. കൃത്യമായ മരണ കാരണം പരിശോധിക്കേണ്ടതുണ്ട്. അബ്ദുല്‍കരീം ചേലേരി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ളയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight; Muslim League allegation against CPI(M)

dot image
To advertise here,contact us
dot image