
തിരുവനന്തപുരം: വന്യജീവി, തെരുവുനായ വിഷയത്തിൽ അടിയന്തര നിയമസഭാ സമ്മേളനം എന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യത്തിൽ മറുപടിയില്ലാത്തതിൽ പാർട്ടിക്ക് കടുത്ത അതൃപ്തി. ആവശ്യം ഉന്നയിച്ച് ഒരു മാസം പിന്നിട്ടിട്ടും ചർച്ച വേണമോ വേണ്ടയോ എന്നതിൽ സർക്കാരിൽ നിന്നോ മുന്നണിയിൽ നിന്നോ മറുപടി ലഭിച്ചിട്ടില്ല. ഇതാണ് കേരള കോൺഗ്രസ് എമ്മിന്റെ അതൃപ്തിക്ക് കാരണം.
വരുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം വീണ്ടും ഉയർത്തി കൊണ്ടുവരാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഒരു മുന്നണിയാകുമ്പോൾ കാര്യങ്ങൾ മുറയ്ക്ക് അറിയിക്കണം എന്നതാണ് കേരള കോൺഗ്രസ് എമ്മിന്റെ നിലപാട്.
ഒരു മാസം മുൻപാണ് ജോസ് കെ മാണി അടിയന്തര നിയമസഭാ സമ്മേളനം എന്ന ആവശ്യം മുന്നോട്ടുവെച്ചത്. കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി,തെരുവുനായ ശല്യം ചർച്ച ചെയ്യാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടത്. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തിന് ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം, വന നിയമങ്ങളിൽ പുതിയ ഭേദഗതികൾ, ചട്ടങ്ങൾ എന്നിവ കൊണ്ടുവരണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങൾ.
Content Highlights: kerala congress M in distress over no reply to emergency legislative session