
തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് സംഭവിച്ചത്. രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ല. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിൻ്റെ പേരിൽ വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. ന്യൂനപക്ഷ പീഡനങ്ങൾ മതേതരത്വത്തിന് എതിരാണ്. മുഖ്യമന്ത്രി ഉദാരതയോടെ ഇടപെട്ടു. കാസ പോലുള്ള സംഘടനകൾ പുന:പരിശോധന നടത്തുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദീപിക ദിനപത്രത്തിൽ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചതിലും ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നതും അരമനയിൽ പ്രാർത്ഥിക്കുന്നതും തെറ്റല്ല. ആരോടും ഒരു രാഷ്ട്രീയ പാർട്ടിയോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. ശിവൻകുട്ടിയുടെ പാർട്ടിയോടും കാണിച്ചിട്ടില്ല. സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്കയുണ്ടെന്ന് ദില്ലി ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോയും പ്രതികരിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നു. മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ പ്രകോപനം സൃഷ്ടിച്ചു. ക്രിസ്ത്യാനികളെ മർദിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. നിയമോപദേശം അനുസരിച്ച് ജാമ്യാപേക്ഷ നൽകുന്നതിൽ തീരുമാനമെടുക്കും. നാളെയോ മറ്റെന്നാളോ ജാമ്യ അപേക്ഷ സമർപ്പിക്കും. ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ആശങ്ക അറിയിച്ചിട്ടുണ്ട്
കേന്ദ്രസർക്കാരിൻ്റെ പിന്തുണയുണ്ടെന്നും പ്രതിപക്ഷ പിന്തുണയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനത്ത് വന്നപ്പോൾ സിബിസിഐ പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
Content Highlights: Joseph Pamplany About Malayali Nuns Arrest At Chhattisgarh