
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകളെ ശരിവെയ്ക്കുന്ന അനുഭവം പങ്കുവെച്ച് കൊല്ലം സ്വദേശി ബാബു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അമ്മയുടെ ചികിത്സയ്ക്കായി പോയ തനിക്ക് മോശം അനുഭവമാണ് ഉണ്ടായതെന്ന് ബാബു റിപ്പോർട്ടറിനോട് പറഞ്ഞു. അമ്മയ്ക്കുള്ള സിറിഞ്ച് പോലും പുറത്തുനിന്ന് മേടിക്കേണ്ടിവന്നുവെന്നും ഒരു മരുന്ന് പോലും സൗജന്യമായി ലഭിച്ചില്ലെന്നും ബാബു ആരോപിച്ചു.
ജൂൺ 11നാണ് വീടിനുള്ളിൽ വീണ് ചെല്ലമ്മയുടെ കാലൊടിഞ്ഞത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുചെന്നെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ഡോക്ടറെ കണ്ടശേഷം അമ്മയ്ക്ക് കാലിൽ കമ്പിയിടേണ്ടിവരുമെന്ന് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ചികിത്സയ്ക്കാവശ്യമായ എല്ലാ സാധനങ്ങളും താൻ പുറത്തുനിന്നാണ് വാങ്ങിയത് എന്നും ബാബു പറഞ്ഞു.
'സിറിഞ്ച് പോലും എനിക്ക് പുറത്തുനിന്ന് മേടിക്കേണ്ടിവന്നു. ഡ്രിപ്പ് ഒഴികെ ഒരു മരുന്ന് പോലും അവിടെനിന്ന് സൗജന്യമായി ലഭിച്ചിട്ടില്ല. 12 ദിവസത്തോളം താണ വാർഡിലുണ്ടായിരുന്നു. അവിടെ എല്ലാ രോഗികളും ബുദ്ധിമുട്ടുകയാണ്. സർജറി വേണമെന്ന് പറഞ്ഞപ്പോൾ അതിന് വേണ്ട കാര്യങ്ങൾ ഭഗവതി മെഡിക്കൽസിൽ നിന്നുതന്നെ വാങ്ങണമെന്ന് പറഞ്ഞു. 85000 രൂപയാണ് ഇതുവരെ ചിലവായത്'; ബാബു പറയുന്നു.
'അമ്മയ്ക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡുണ്ടായിരുന്നു. എന്നാൽ സൂപ്രണ്ട് ഓഫീസിൽ ചെന്നപ്പോൾ പ്രായം കഴിഞ്ഞുപോയെന്നും സൗജന്യ ചികിത്സ നൽകാനാകില്ല എന്നുമായിരുന്നു മറുപടി. കടം മേടിച്ചാണ് അമ്മയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. ഡ്രിപ്പ് ഇടുന്ന ട്യൂബ് പോലും അവിടെ സ്റ്റോക്കില്ല. ഒരു സാധനം പോലും അവിടെനിന്ന് തനിക്ക് കിട്ടിയിട്ടില്ല'; ബാബു കൂട്ടിച്ചേർത്തു. ഒരു രോഗിക്ക് പോലും ഇനി ഈ അവസ്ഥയുണ്ടാകരുത് എന്നും ബാബു അഭ്യർത്ഥിച്ചു.
മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറയ്ക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.
പിന്നാലെ ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ബി പത്മകുമാർ,കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക.
Content Highlights: Son of patient describes the condition of tvm medical college