
കൊച്ചി: ജെഎസ്കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. തുടർന്ന് സെൻസർ ബോർഡ് തീരുമാനത്തിന്റെ പകർപ്പ് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ജാനകി, ഗീത തുടങ്ങിയ പേരുകള്‍ പൊതുവായി ഉപയോഗിക്കുന്നതാണെന്നും ജാനകിയെന്ന പേര് വേണ്ട മറ്റ് പേര് നല്‍കാം എന്നാണോയെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മ്മാതാക്കള്‍ക്ക് എന്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് നിര്‍മ്മാതാക്കളോടും ഹൈക്കോടതിയുടെ ചോദിച്ചു.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. ജാനകിയെന്ന പേര് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിലുണ്ട്. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചിത്രം കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
Content Highlights: highcourt asks censor board on what is the problem with name in jsk