
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കി. കുട്ടിയുടെ രക്ഷിതാക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കുറ്റാരോപിതർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചു.
തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദനയുടെ മരണത്തിലാണ് വ്യാപക പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളും എസ്എഫ്‌ഐ അടക്കമുള്ളവരും രംഗത്തെത്തിയത്. സ്‌കൂളിനെതിരെ ഗുരുതര ആരോപണമായിരുന്നു രക്ഷിതാക്കള്‍ ഉന്നയിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയതിനാണ് ആഷിര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും എത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും കുട്ടിയുടെ ബന്ധുക്കളും അടക്കം നടത്തിയ ചര്‍ച്ചയില്‍ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആരോപണവിധേയരെ പുറത്താക്കിയതുകൊണ്ട് മാത്രമായില്ലെന്നും അവരുടെ പേര് ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദ്യാർത്ഥി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളാണ് സ്‌കൂള്‍ പിന്തുടരുന്നത്. കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരില്‍ ഉരയ്ക്കുക, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തുക, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റുക, നോട്ട് പൂര്‍ത്തിയാക്കത്തിന്റെ പേരില്‍ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന പ്രവണതയടക്കം ഈ സ്‌കൂളില്‍ നടക്കുന്നതായാണ് ആരോപണം. ഇക്കാര്യങ്ങളില്‍ അടക്കം കൃത്യമായ അന്വേഷണം വേണം. അത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ആഷിറിന്റെ രക്ഷിതാക്കളേയും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തി നാളെ മീറ്റിംഗ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട കാര്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി.
Content Highlights- School management takes action against alleged teachers over death of 9th class student