
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എഐസിസി കൈമാറിയ താര പ്രചാരകരുടെ പട്ടികയില്‍ ശശി തരൂര്‍ എംപിയുടെ പേരും ഉൾപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നത്. പട്ടികയില്‍ എട്ടാമതായാണ് തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നത്. 40 നേതാക്കളുടെ പട്ടികയാണ് എഐസിസി കൈമാറിയിരുന്നത്. നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് ഇന്ന് തരൂര്‍ പ്രതികരിച്ചിരുന്നു.
നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. ചില കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശി തരൂര്‍ വ്യക്തമാക്കി.
എന്നാല്‍ ശശി തരൂരിനെ തള്ളി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ആരെയും വിളിച്ചതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമായും ഒരു ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ആ ഉത്തരവാദിത്തം തങ്ങളില്‍ അധിഷ്ഠിതമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
'വിളിച്ചിട്ടില്ലെങ്കില്‍ അത് ചെറിയ കാര്യമാണ്. സംസാരിച്ച് തീര്‍ക്കണം. പോളിങ് ദിനത്തില്‍ വിഷയമാക്കിയത് ഗുണകരമല്ല. ഒന്നര മാസക്കാലം പ്രചരണത്തിന് ശേഷം പോളിങ് ബൂത്തില്‍ ആളുകള്‍ എത്തുമ്പോള്‍ വിവാദമുണ്ടാക്കണോയെന്നാണ് പ്രശ്‌നം. ഏകീകൃത രൂപത്തിലുള്ള ശക്തിയാണ് കാണിക്കേണ്ടത്. പോളിങ് കഴിഞ്ഞതിന് ശേഷം അതിന് അഭിപ്രായം പറയാം', എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
Content Highlights: Shashi Tharoor s name include in AICC star campaigners list in Nilambur By Election