അധ്യാപകരുടെ കുടിപ്പക: വിദ്യാർത്ഥിക്കെതിരെ വ്യാജ ആരോപണം നടത്തിയ അധ്യാപികയ്‌ക്കെതിരെ കേസെടുക്കണമെന്ന് കെഎസ്‌യു

അധ്യാപിക ചന്ദ്രലേഖക്കെതിരെ പോക്‌സോ നിയമപ്രകാരവും എസ്‌സി/ എസ് ടി നിയമപ്രകാരവും കേസെടുക്കണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം

dot image

തിരുവനന്തപുരം: കിളിമാനൂരിലെ ആര്‍ആര്‍വി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ത്ഥിയെ കരുവാക്കിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി കെഎസ്‌യു. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മനാണ് പരാതി നല്‍കിയത്. അധ്യാപിക ചെയ്തത് പോക്‌സോ കേസിന് സമാനമായ കുറ്റകൃത്യമാണെന്ന് പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനിയെ വ്യാജ പോക്‌സോ കേസിലെ ഇര എന്ന് തെറ്റിദ്ധരിപ്പിച്ചു. ഇതിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്‌യു പരാതിയില്‍ പറയുന്നു. അധ്യാപിക ചന്ദ്രലേഖക്കെതിരെ പോക്‌സോ നിയമപ്രകാരവും എസ്‌സി/ എസ് ടി നിയമപ്രകാരവും കേസെടുക്കണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.

അധ്യാപകര്‍ തമ്മിലുള്ള കുടിപ്പകയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക വ്യാജ പ്രചാരണം നടത്തുകയായിരുന്നു. പത്താം ക്ലാസില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനി കഴിഞ്ഞവര്‍ഷമാണ് രാജാ രവി വര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അഡ്മിഷന്‍ എടുക്കുന്നത്. എന്നാല്‍ സബ്ജക്ട് ഇഷ്ടമില്ലാത്തതിനാല്‍ പിന്നീട് കോമേഴ്സ് വിഭാഗത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

ഈ സമയത്താണ് വിദ്യാര്‍ത്ഥിനിക്ക് ആദ്യമായിട്ട് അപസ്മാര രോഗം പിടിപെടുന്നത്. പിന്നാലെ നാലുമാസത്തോളം വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഈ സമയത്താണ് സ്‌കൂളിലെ അധ്യാപകന്‍ കൂടിയായിട്ടുള്ള വിഷ്ണുവിനെതിരെ ഹിന്ദി വിഭാഗം അധ്യാപിക ചന്ദ്രലേഖ വ്യാജ ആരോപണം ഉയര്‍ത്തിയത്. വിദ്യാര്‍ഥിനിയെ വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന വ്യാജ ആരോപണം ഓണ്‍ലൈന്‍ ചാനലുകളിലും സ്‌കൂളിലെ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലും ചന്ദ്രലേഖ അറിയിക്കുകയായിരുന്നു.

അതേസമയം പ്രചരിക്കുന്ന കാര്യങ്ങള്‍ കേട്ട് കുടുംബമായി ജീവനൊടുക്കാനാണ് ആദ്യം തോന്നിയതെന്നും തെറ്റ് ചെയ്യാത്ത തങ്ങള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചിന്തയിലേക്ക് പിന്നീട് എത്തുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. 'അധ്യാപികയുടെ പ്രചാരണത്തിന് പിന്നാലെ പുറത്തിറങ്ങി നടക്കാന്‍ കഴിയാതെയായി. മാനസിക പീഡനത്തെത്തുടര്‍ന്ന് മകള്‍ പ്ലസ്‌വണ്‍ പഠനം നിര്‍ത്തി. അപസ്മാരത്തിന്റെ പ്രശ്നമുള്ളതിനാല്‍ മകള്‍ക്ക് നാലു മാസത്തോളം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബമായി ജീവനൊടുക്കാനായിരുന്നു ആദ്യം കരുതിയത്. പക്ഷെ ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. പിന്നെ എന്തിന് ആത്മഹത്യ ചെയ്യണം', മാതാവ് പ്രതികരിച്ചു. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Content Highlights: KSU complaints to DGP on Thiruvananthapuram teacher s ego clash

dot image
To advertise here,contact us
dot image