
മലപ്പുറം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ സി വേണുഗോപാല്‍ പറഞ്ഞ പ്രസംഗം സിപിഐഎം വളച്ചൊടിക്കുന്നുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എല്ലാ മാസത്തെയും പെന്‍ഷന്‍ കൊടുക്കാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരുമിച്ച് കൊടുത്ത് വോട്ട് പിടിക്കാനുള്ള തന്ത്രമാണ് സിപിഐഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏഴ് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചാണ് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുട്ടികള്‍ക്ക് കൊടുക്കേണ്ട ഉച്ചക്കഞ്ഞിയുടെ അരി മാസങ്ങളോളം കൊടുക്കാതിരുന്നിട്ട് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയുള്ളപ്പോഴാണ് കൊടുത്തത്. ഞാന്‍ അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പോയപ്പോള്‍ എന്ത് പുകിലായിരുന്നു. കെ സി പറഞ്ഞത് സത്യമാണ്. എന്തിന് മുഖം ചുളിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ചെയ്യും', രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റേത് ശരിയായ നടപടിയല്ലെന്നും അതാണ് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലകുറഞ്ഞ നിലയില്‍ പ്രസ്താവന നല്‍കിയത് അങ്ങേയറ്റത്തെ തെറ്റായ നടപടിയാണെന്നും പാടില്ലാത്തതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
'വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ക്ഷേമ പെന്‍ഷന്‍ എല്ലാ മാസവും കൊടുക്കാതെ ജനങ്ങളെ വഞ്ചിച്ചുവെന്നത് സത്യമാണ്. കണക്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. അധികാരത്തിലിരിക്കുന്നുവെന്ന് കരുതി തിരഞ്ഞെടുപ്പ് സമയത്ത് കിറ്റ് കൊടുക്കുക, ഇതുവരെ കൊടുക്കാത്ത പെന്‍ഷന്‍ പിടിച്ചുവെച്ച് ഒരുമിച്ച് കൊടുക്കുക, ഉച്ചക്കഞ്ഞിക്ക് കൊടുക്കേണ്ട അരി പൂഴ്ത്തി വെച്ച് തിരഞ്ഞെടുപ്പ് സമയത്ത് കൊടുക്കുക ഇത് പ്രീണനം അല്ലേ', രമേശ് ചെന്നിത്തല ചോദിച്ചു.
തുടര്‍ച്ചയായി മലപ്പുറത്തെ ജനങ്ങളെ അപമാനിക്കുകയും ആക്ഷേപിക്കുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം പരാമര്‍ശത്തില്‍ ഇതുവരെ മുഖ്യമന്ത്രി മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'മലപ്പുറം ജില്ലയിലെ ജനങ്ങള്‍ ചതിയന്മാരാണെന്ന് പറഞ്ഞു. മലപ്പുറത്തെ ജില്ലയിലെ ജനങ്ങള്‍ ആരെയാണ് വഞ്ചിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണെന്ന് ഹിന്ദുവില്‍ പറഞ്ഞു. ഈ പരാമര്‍ശം ഹിന്ദുവിലാണ് തിരുത്തിയത്. കേരളത്തില്‍ തിരുത്തിയിട്ടില്ല', രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വാദങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മാണത്തിലെ അപാകതകളെ കുറിച്ചും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചപ്പോള്‍ ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് പറയുമെന്ന് കരുതിയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെക്കുറിച്ച് കേന്ദ്ര മന്ത്രിയോട് സംസാരിക്കാതെ ഇരുന്നതെന്താണെന്ന് ചോദിച്ച രമേശ് ചെന്നിത്തല കേരളത്തില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നും പറഞ്ഞു.
'കേരളത്തിലും ബിജെപി സര്‍ക്കാറിന് സമാനമാണ് അവസ്ഥ. വെങ്ങളം - ദേശീയപാത നിര്‍മ്മാണത്തില്‍ അഴിമതി നടന്നു. ദേശീയപാത നിര്‍മ്മാണത്തില്‍ 867 കോടി രൂപ അദാനി ഗ്രൂപ്പ് ഉണ്ടാക്കി. ഉപകരാര്‍ നല്‍കിയാണ് ലാഭം ഉണ്ടാക്കിയത്. 1838 കോടി രൂപക്കാണ് കരാറെടുത്തത്. 971 കോടിക്ക് ഉപ കരാര്‍ നല്‍കി. ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം', അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ സുരക്ഷിതത്വത്തിന് ആര് ഉത്തരവാദിത്തം പറയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഒന്നോ രണ്ടോ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ട് കാര്യമില്ല. സിപിഐഎം അഴിമതിക്കെതിരെ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും ബിജെപിയെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
'ഹൈവേ തകര്‍ന്നതിന്റെ പേരില്‍ ഞങ്ങളാരും ആഘോഷിക്കുന്നില്ല. മുഹമ്മദ് റിയാസിന് തെറ്റിദ്ധാരണ വേണ്ട. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യാതെ, മോണിറ്റര്‍ ചെയ്യാതെ വലിയ തോതിലുള്ള അപകടമുണ്ടായപ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ലേ. ഞങ്ങള്‍ പ്രതിപക്ഷത്തല്ലേ, ജനങ്ങളുടെ സുരക്ഷിതത്വമല്ലേ പ്രധാനം. ഇത്രയും വലി ക്രമക്കേടുണ്ടായിട്ട് കേന്ദ്രമന്ത്രിയെ കണ്ടിട്ട് ഒരക്ഷരം മിണ്ടിയില്ല. ദുരന്തമുണ്ടാകുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനാണോ റിയാസ് പറയുന്നത്. അഴിമതി ചൂണ്ടിക്കാണിക്കും', രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: Nilambur By Election: Ramesh Chennithala against CM over Malappuram statement