ക്ഷേത്രത്തില്‍ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; മഞ്ഞിപ്പുഴ ദേവീക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ടു

ക്ഷേത്ര ഉപദേശകസമിതിക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്‌റ നടപടി

dot image

കൊല്ലം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ നടപടിയെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിൽ ഗണഗീതം ആലപിച്ചതിന് ഉത്തരവാദികളായ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ടു. സംഭവത്തിൽ ക്ഷേത്ര ഉപദേശകസമിതിക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്‌റ നടപടി.

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടികെട്ടിയതും ദേവസ്വം ബോര്‍ഡിന്‌റെ നടപടിക്ക് കാരണമായി. കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പൊലീസിലും പരാതി നല്‍കിയിരുന്നു.

എന്നാല്‍ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നായിരുന്നു ഉത്സവ കമ്മിറ്റിയുടെ വിശദീകരണം. ക്ഷേത്രോത്സവ ഗാനമേളയില്‍ ഗണഗീതം പാടിയെന്ന കേസില്‍ നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതികള്‍. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിരുന്നു. ഗാനമേളയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്നായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.

മാര്‍ച്ച് 10-ന് കടയ്ക്കല്‍ ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിയില്‍ സിപിഐഎമ്മിന്‌റെ വിപ്ലവ ഗാനം ആലപിച്ചതും നേരത്തെ വിവാദമായിരുന്നു. പ്രചാരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇതിന് പിന്നാലെ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ക്ഷേത്ര ഉപദേശകസമിതിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

content highlights: singing Gana Geet in the temple; Manjipuzha Devi Temple Advisory Committee dissolved

dot image
To advertise here,contact us
dot image