ആര്യാടൻ ഷൗക്കത്ത് വലതുപക്ഷത്തെ ഇടതുപക്ഷവാദി, പിണറായിസത്തെ എങ്ങനെ തോൽപ്പിക്കും: അതൃപ്തി പരസ്യമാക്കി പി വി അൻവർ

ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ആളാണ് ആര്യാടന്‍ ഷൗക്കത്തെന്നും പി വി അന്‍വര്‍ പറഞ്ഞു

dot image

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍. വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് ആര്യാടന്‍ ഷൗക്കത്തെന്നും അങ്ങനെയുള്ളയാള്‍ പിണറായിസത്തെ എങ്ങനെ തോല്‍പ്പിക്കുമെന്നും പി വി അന്‍വര്‍ ചോദിച്ചു. ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സിപിഐഎമ്മിനെതിരെയോ സര്‍ക്കാരിനെതിരെയോ ഒരു വരി എഴുതിയതായി കാണാന്‍ കഴിയില്ല. സിപിഐഎമ്മുമായി അദ്ദേഹത്തിന്റെ നല്ല സൗഹൃമാണുള്ളതെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ആളാണ് ആര്യാടന്‍ ഷൗക്കത്തെന്നും പി വി അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കെല്ലാം അക്കാര്യം അറിയാം. സിപിഐഎം ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പരിഗണിച്ചിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിലമ്പൂരിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും എതിര്‍ത്തതോടെ ആ ശ്രമത്തില്‍ നിന്ന് ആര്യാടന്‍ ഷൗക്കത്ത് പിന്‍വാങ്ങി. മറുപാളയത്തിലേക്ക് പോകാന്‍ ശ്രമിച്ച അദ്ദേഹത്തിനെതിരെ ജനവികാരമുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

മലയോര മേഖലയില്‍ യുഡിഎഫിനുണ്ടായിരുന്ന അനുകൂല സാഹചര്യങ്ങള്‍ ഒഴിവായിപ്പോയെന്നും പി വി അന്‍വര്‍ പറഞ്ഞു. കുടിയേറ്റ കര്‍ഷകരെ പരിഗണിക്കാത്തതുമൂലമാണ് അങ്ങനെ സംഭവിച്ചതെന്ന് തനിക്ക് വ്യക്തമായി അറിയാം. നിലമ്പൂരിലെ നിലവിലത്തെ രാഷ്ട്രീയ സാഹചര്യം യുഡിഎഫ് പരിഗണിക്കും എന്ന് കരുതിയിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. ഗോഡ്ഫാദര്‍ ഇല്ലാത്ത ആളാണ് വി എസ് ജോയ്. ഉമ്മന്‍ചാണ്ടിയും കഴിവും ആണ് അദ്ദേഹത്തെ വളര്‍ത്തിയത്. ജോയ്ക്ക് വേണ്ടി സംസാരിക്കാന്‍ കോണ്‍ഗ്രസില്‍ ആളില്ല. ജോയ് സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടു. അദ്ദേഹം സൈഡ്‌ലൈന്‍ ചെയ്യപ്പെടുമ്പോള്‍ മലയോര കര്‍ഷകരും സൈഡ്‌ലൈന്‍ ചെയ്യപ്പെടുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ജനങ്ങളുടെ പ്രതികരണം എന്താണെന്ന് തങ്ങള്‍ക്ക് പഠിക്കേണ്ടതുണ്ടെന്നും ആ പഠനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ല. താന്‍ ഇവിടെത്തന്നെ ഉണ്ടാകും. താന്‍ രാജിവെയ്ക്കാന്‍ കാരണമായ വിഷയങ്ങള്‍ ഇവിടെ കത്തിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ താന്‍ യുഡിഎഫില്‍ പ്രവേശിക്കുകയാണോ പിണറായിസത്തിനെതിരെ ആളുകളെ സംഘടിപ്പിക്കുകയാണോ വേണ്ടതെന്നും അന്‍വര്‍ ചോദിച്ചു. തന്നെ സംബന്ധിച്ച് യുഡിഎഫ് പ്രവേശനത്തിനപ്പുറം ആന്റി പിണറായിസ വോട്ട് പെട്ടിയിലാക്കി പ്രതിഫലിപ്പിക്കുകയാണ് വേണ്ടതെന്ന് അന്‍വര്‍ പറഞ്ഞു.

ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.

പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂണ്‍ 19ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Content Highlights- p v anvar against candidateship of aryadan shoukath on nilambur by election

dot image
To advertise here,contact us
dot image