
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരിക്കാനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ വോട്ട് സിപിഐഎമ്മിലേക്ക് പോകുമ്പോൾ മത്സരം കടുക്കും. ജാതി മത സമവാക്യം മാത്രം വീക്ഷിച്ചാണ് സിപിഐഎം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്. യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം. കോൺഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നൽകേണ്ടത് നിലമ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾക്കാണ്. ഒറ്റുകാരനാരാണ് യൂദാസ് ആരാണെന്നൊക്കെ പിന്നീടറിയാം. യൂദാസ് അല്ലെന്ന് ഏറ്റവുമധികം അറിയുന്നത് ഗോവിന്ദൻ മാഷിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുക്കുന്നത് പറയേണ്ട ഗതികേടിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി. ഗോവിന്ദൻ മാഷിന് എല്ലാ വസ്തുതകളും അറിയാമെന്നും അൻവർ കൂട്ടിച്ചേർത്തു.
Content Highlights: Former MLA PV Anwar prepares to contest at nilambur