
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കാഡ്കോയിൽ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. കിട്ടിയ വർക്ക് ഓർഡറുകളെല്ലാം ഓന്നോ രണ്ടോ സ്വകാര്യ സ്ഥാപനങ്ങൾക്ക് മാത്രമായി നൽകിയെന്നും ടെണ്ടറുകൾ അട്ടിമറിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇതിൻ്റെ ചുമതലയുള്ള കാഡ്കോ കോഴിക്കോട് റീജിയണൽ മാനേജറായ എസ് ആർദറിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുമുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് റിപ്പോർട്ടറിന് കിട്ടി.
വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തിയതോടെ, ആർദർ ഇപ്പോഴും കോഴിക്കോട് റീജിയണൽ മാനേജറായി തുടരുകയാണ്. വ്യവസായ വകുപ്പിൻ്റെ ആഭ്യന്തര വിജിലൻസ് മുഴുവൻ ടെണ്ടറുകളെക്കുറിച്ചും അന്വേഷിക്കണമെന്ന ശുപാർശയും റിപ്പോർട്ട് പൂഴ്ത്തിയതിനാൽ നടപ്പായില്ല. കാഡ്കോയിലെ ക്രമക്കേട് റിപ്പോർട്ടറാണ് തുടർവാർത്തകളിലൂടെ പുറത്തുകൊണ്ടുവന്നത്.
സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മറ്റും യഥേഷ്ടം ഫർണിച്ചറിനുള്ള വർക്ക് ഓർഡർ എടുത്ത് പരമ്പരാഗത ആർടിസൻമാർക്ക് കൊടുക്കുന്നതിന് പകരം ടെണ്ടർ നടപടികളെല്ലാം അട്ടിമറിച്ച് ഫിഡ്കോ എന്ന സ്വകാര്യ സ്ഥാപനത്തിന് മാത്രമായി കൊടുത്ത് ക്രമക്കേട് നടത്തുന്ന വാർത്തയാണ് രേഖകൾ സഹിതം റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നത്.
Content Highlights: Vigilance finds irregularities in KADCO