
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയതിന് ഉമ്മൻചാണ്ടിക്ക് നന്ദി പറഞ്ഞ് പോസ്റ്ററുകൾ. ആരോപണങ്ങൾക്ക് മുന്നിൽ പതറാതെ നിന്ന ഉമ്മൻചാണ്ടിയെ കേരളം മറക്കില്ലെന്നും കഠിനാധ്വാനത്തിലൂടെ തുറമുഖം യാഥാർത്ഥ്യമാക്കിയതിന് നന്ദി എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് തുറമുഖത്തേക്ക് കടക്കുന്ന വഴികളിൽ ഇത്തരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിൻ്റെ വിഴിഞ്ഞം ബ്ലോക്ക് കമ്മിറ്റിയാണ് പോസ്റ്ററുകൾ പതിപ്പിച്ചത്.
അതേസമയം നാളെ രാവിലെ 11 മണിക്കാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രിയാണ് നിർവഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക.
Content Highlights-Poster thanking Oommen Chandy for the Vizhinjam project