
പാലക്കാട്: കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് കുളത്തിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ രണ്ടാൾ ആഴത്തിലുള്ള കുഴികൾ ഈ ചിറയിലുണ്ടെന്ന് രക്ഷാപ്രവർത്തകൻ രാമദാസ്. പഴയ ചിറയെക്കാൾ ആഴവും ചെളിയും പുതിയ ചിറയിലുണ്ടായിരുന്നുവെന്നും അതിൽ കുട്ടികൾ കുടുങ്ങുകയായിരുന്നുവെന്നും രാമദാസ് പറഞ്ഞു. അതേസമയം കുട്ടികൾ കളിക്കാൻ ചിറയിലേക്ക് എത്തിയത് ആരും കണ്ടില്ലെന്നും ഇതിന് മുൻപും ഈ പ്രദേശത്തെ കുട്ടികൾ ചിറയിൽപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ബന്ധുവായ ലത പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് തുടിക്കോട് ഉന്നതിയിലെ രാധിക , പ്രദീപ് , പ്രതീഷ് എന്നീ സഹോദരങ്ങൾ സമീപത്തുള്ള ചിറയിൽ മുങ്ങി മരിച്ചത്. മരിച്ച കുഞ്ഞുങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ന് മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറും. ശേഷം 10 മണി മുതൽ 11 മണിവരെ മരുതുംകാട് ജി.എൽ.പി. സ്കൂളിൽ പൊതുദർശനം നടക്കും. പഞ്ചായത്തിന്‍റെ പൊതുശ്മശാനത്തിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.
content highlights :Rescue worker says the water is deep in the Palakkad pond incident