
ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരെ പ്രമുഖ ഹോളിവുഡ് നടി ജെന്നിഫർ ലോറൻസ്. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് പറഞ്ഞ ജെന്നിഫർ, ഇത് ഭയാനകവും വേദനാജനകവുമാണെന്ന് അഭിപ്രായപ്പെട്ടു. ജെന്നിഫർ ലോറൻസിന്റെ പുതിയ ചിത്രം ഡൈ മൈ ലവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു നടിയുടെ പരാമർശം.
'ഗാസയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. വേദനാജനകമാണത്. വംശഹത്യയാണ് അവിടെ നടക്കുന്നത്' എന്നായിരുന്നു ഗാസ വിഷയത്തിലെ ചോദ്യത്തോട് ജെന്നിഫറിന്റെ പ്രതികരണം. ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. അതൊരിക്കലും അംഗികരിക്കാനാകില്ല. തന്റെ കുട്ടികളെയും നമ്മുടെയെല്ലാം കുട്ടികളെയും ഓർത്ത് ഞാൻ ഭയപ്പെടുകയാണെന്നും നടി പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടിനെതിരെയും താരം പ്രതികരിച്ചു.
രാഷ്ട്രീയത്തിന് സത്യസന്ധതയില്ല എന്നത് അവർക്ക് തികച്ചും സാധാരണമായിരിക്കും എന്നാൽ അമേരിക്കൻ നിലപാട് തന്നെ ദുഃഖിപ്പിക്കുകയാണ്. രാഷ്ട്രീയക്കാർ കള്ളം പറയുകയാണ്. അവർക്ക് സഹാനുഭൂതിയില്ല, ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നതിനെ അവഗണിക്കുമ്പോൾ, അത് നിങ്ങളുടെ വശത്തും വരാൻ അധികനാളെടുത്തേക്കില്ലെന്ന് എല്ലാവരും ഓർമ്മിക്കേണ്ടതുണ്ടെന്നും ജെന്നിഫർ വ്യക്തമാക്കി.
പലസ്തീൻ ജനതക്കെതിരെയുള്ള വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രയേലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹോളിവുഡ് താരങ്ങളടക്കം നടത്തിയ പ്രതിജ്ഞയെ കുറിച്ചും ലോറൻസ് പ്രതികരിച്ചു. ' ആരാണ് ഉത്തരവാദികളെന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കൂ' എന്നാണ് നടി പറഞ്ഞത്.ഹോളിവുഡ് താരങ്ങളായ ജാക്വിൻ ഫിനിക്‌സ്, പെഡ്രോ പാസ്‌കൽ, റിസ് അഹമ്മദ്, എമ്മ സ്റ്റോൺ, ഒലിവിയ കോൾമാൻ, ജാവിയർ ബാർഡെം, റെബേക്ക ഹാൾ തുടങ്ങി നിരവധി താരങ്ങൾ ഗാസയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
Content Highlights: Hollywood Actor Jennifer Lawrence accuses Israel of ‘genocide’ in Gaza