ഡോജില്‍ നിന്നുളള വിടവാങ്ങല്‍ ചടങ്ങിന് മസ്‌ക് എത്തിയത് മുഖത്ത് പാടുമായി; മകന്‍ ഇടിച്ചതെന്ന് വിശദീകരണം

ഒരു അഞ്ചുവയസുകാരന്റെ ഇടിക്ക് ഇത്രയും ആഘാതമുണ്ടാകുമെന്ന് താന്‍ കരുതിയില്ലെന്നും അവന്‍ ഇടിച്ച സമയത്ത് വേദനയൊന്നുമില്ലായിരുന്നുവെന്നും മസ്ക് പറഞ്ഞു

dot image

വാഷിംഗ്ടണ്‍: ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി) നിന്നും പടിയിറങ്ങിയതിനു പിന്നാലെ നടന്ന വിടവാങ്ങല്‍ ചടങ്ങിന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് എത്തിയത് മുഖത്ത് കറുത്ത പാടുകളുമായി. മസ്‌കിന്റെ മുഖത്തെ പാട് വലിയ തരത്തിലുളള ഊഹാപോഹങ്ങള്‍ ഉയരാന്‍ കാരണമായി. ഇതേക്കുറിച്ചുളള ചോദ്യത്തിന് മസ്‌ക് നല്‍കിയത് വളരെ രസകരമായ മറുപടിയാണ്. മകന്‍ മുഖത്ത് ഇടിച്ചതിന്റെ പാടാണ് മുഖത്ത് എന്നാണ് അദ്ദേഹം പറഞ്ഞത്.

'ഞാന്‍ എന്റെ മകന്‍ എക്‌സിനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തമാശയ്ക്ക് ഞാന്‍ അവനോട് എന്റെ മുഖത്ത് ഇടിക്കൂ എന്ന് പറഞ്ഞു. അവന്‍ ഞാന്‍ പറഞ്ഞത് അതുപോലെ അനുസരിച്ചു. എന്റെ മുഖത്ത് ഇടിച്ചു. ഒരു അഞ്ചുവയസുകാരന്റെ ഇടിക്ക് ഇത്രയും ആഘാതമുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. അവന്‍ ഇടിച്ച സമയത്ത് വേദനയൊന്നുമില്ലായിരുന്നു. പക്ഷെ ഇപ്പോഴത് മുഖത്ത് പാടായി മാറി'- ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഡോജിന്റെ മേധാവിയായുളള അവസാന ദിനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മസ്‌ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെയും ഡോജിന്റെയും സുഹൃത്തും ഉപദേഷ്ടാവുമായി തുടരുമെന്ന് മസ്‌ക് അറിയിച്ചു. 2024-ല്‍ ട്രംപിനായുളള തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇലോണ്‍ മസ്‌ക് ലഹരി ഉപയോഗിച്ചിരുന്നു എന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണമാണ് ഇപ്പോള്‍ മസ്‌കിന്റെ മുഖത്തെ പാട് ചര്‍ച്ചയാകാന്‍ കാരണമായത്.

മസ്‌കിന്റെ മുഖത്തെ പാടിനെക്കുറിച്ചുളള ചോദ്യത്തിന് താനത് ശ്രദ്ധിച്ചില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. എക്‌സിനെ അറിയാമെങ്കില്‍ അവനത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും ട്രംപ് പറഞ്ഞു. ഡോജ് മേധാവിയായി മസ്‌ക് വൈറ്റ് ഹൗസിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മകന്‍ എക്‌സ് നിരന്തരം അവിടെ സന്ദര്‍ശനം നടത്തിയിരുന്നു. ട്രംപ് പത്രസമ്മേളനം നടക്കവെ അഞ്ചുവയസ്സുകാരൻ്റെ പ്രവർത്തികളും നേരത്തെ വാർത്തയായിരുന്നു.

Content Highlights: Elon musk seen with black eye during doge fairwell, says his son punched in face

dot image
To advertise here,contact us
dot image