
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി വയോധികയുടെ പണം തട്ടാൻ ശ്രമിച്ച കേസിൽ 21കാരനായ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. കിഷൻ കുമാർ സിംഗ് ആണ് അമേരിക്കയിൽ അറസ്റ്റിലായത്. പണം തട്ടാൻ ശ്രമിച്ച കേസിൽ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2024 മുതൽ സ്റ്റുഡന്റ് വിസയിൽ ഒഹായോയിലെ സിൻസിനാറ്റി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്.
നോർത്ത് കരോലിന സ്വദേശിയായ 78കാരിയെ ഇയാൾ ഫോണിലൂടെ ബന്ധപ്പെടുന്നത് പൊലീസ് ആണെന്ന വ്യാജേനയാണ്. പിന്നീട് വയോധികയുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് വയോധികയോട് കള്ളം പറഞ്ഞു. അതിന് പുറമേ കേസിൽ നിന്ന് ഒഴിവാക്കി തരണമെങ്കിൽ വൻതുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് വയോധിക പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫെഡറൽ ഏജന്റിന്റെ വേഷത്തിൽ വേഷം മാറി കിഷൻ കുമാർ നേരിട്ട് വയോധികയുടെ വീട്ടിലെത്തി പണം കൈപ്പറ്റുകയായിരുന്നു.
അവിടെ വെച്ചാണ് നാടകീയ വഴിത്തിരിവുണ്ടായത്. സംഭവ സ്ഥലത്തു വെച്ചുതന്നെ ഇയാൾ അറസ്റ്റിലായി. ഗിൽഫോർഡ് കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ കിഷനെതിരെ കേസെടുത്തു, നിലവിൽ ഇയാൾ ജയിലിലാണ്. സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, പ്രായമായയാളെ ചൂഷണം ചെയ്തു തുടങ്ങിയവ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Content Highlights:21-year-old arrested in US for trying to extort money from elderly woman